അറബിക്കടലിനോട് ചേർന്നുനിൽക്കുന്ന വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരമാകുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പം കൂടും. ഇത് കളിക്കളത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും.

മുംബൈ: ടി20 ലോകകപ്പില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക ടോസ് ആയിരിക്കുമെന്ന് കണക്കുകൾ. വാങ്കഡെയില്‍ ഈ വര്‍ഷം നടന്ന 80 ശതമാനവും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണെന്നത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ ആശങ്ക സമ്മാനിക്കുന്നുണ്ട്.

അറബിക്കടലിനോട് ചേർന്നുനിൽക്കുന്ന വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരമാകുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പം കൂടും. ഇത് കളിക്കളത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. രണ്ടാമത് പന്തെറിയുന്ന ടീമിന് പന്ത് ഗ്രിപ്പ് ചെയ്യാൻ ബുദ്ധിമുട്ടും. ഇതോടെ സ്പിന്നർമാർക്ക് മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയാതാവു. ഇത് ബാറ്റിംഗ് അനായാസമാക്കുകയും ചെയ്യും.

ചരിത്രപരമായി വാങ്കഡെയിൽ ആദ്യം പന്തെറിയുന്ന ടീമിനാണ് മുൻതൂക്കം (123 വിജയങ്ങൾ). എന്നാൽ ഈ ലോകകപ്പിൽ ചില മാറ്റങ്ങൾ ദൃശ്യമാണ്. ഈ ടൂർണമെന്‍റിൽ നടന്ന 7 രാത്രി മത്സരങ്ങളിൽ 3 എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ഇന്ത്യ അമേരിക്കക്കെതിരെ 161 റൺസ് പ്രതിരോധിച്ചു ജയിച്ചപ്പോൾ, വെസ്റ്റ് ഇൻഡീസ് 254 റൺസ് എന്ന കൂറ്റൻ സ്കോർ നേടി വിജയം ഉറപ്പിച്ചു. എങ്കിലും രാത്രി 8 മണിക്ക് ശേഷം മഞ്ഞുവീഴ്ച ശക്തമാകുമെന്നാണ് പ്രവചനം. മുംബൈയിലെ 35 ഡിഗ്രി ചൂടിന് ശേഷം രാത്രി തണുക്കുന്നതോടെ മഞ്ഞ് കനക്കും.

സാധാരണയായി വാങ്കഡെ പേസർമാരെ തുണയ്ക്കുന്ന പിച്ചാണെങ്കിലും ഈ ലോകകപ്പിൽ സ്പിന്നർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. 24.65 ശരാശരിയില്‍ 40 വിക്കറ്റുകളാണ് സ്പിന്നർമാർ വാംഖഡെയില്‍ എറിഞ്ഞിട്ടത്. 27.00 ശരാറിയില്‍ പേസർമാർ 43 വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍ മഞ്ഞുവീഴ്ച കനത്താൽ ഈ കണക്കുകളിൽ വലിയ മാറ്റം വന്നേക്കാം. മഞ്ഞ് വീഴുന്നതിന് മുൻപ് സ്പിന്നർമാരെ ഉപയോഗിച്ച് വിക്കറ്റുകൾ വീഴ്ത്തുക എന്നതാകും സൂര്യകുമാറിന്‍റെ തന്ത്രം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് വലിയ സ്കോര്‍ നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാമെങ്കിലും മഞ്ഞുവീഴ്ചയുടെ ആനുകൂല്യം മുതലാക്കി എത്ര വലിയ സ്കോറും എളുപ്പത്തിൽ പിന്തുടരാമെന്ന ആനുകൂല്യവുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക