ഡ്രസ്സിംഗ് റൂം വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സര്‍ഫറാസിന്‍റെ പേര് ചർച്ചയായതാണ് ടീമിൽ നിന്നുള്ള പുറത്താക്കലിന് വഴിവെച്ചതെന്നായിരുന്നു വാർത്തകൾ
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തുടര്‍ച്ചയായ അവഗണനകൾക്കൊടുവില്‍ സര്‍ഫറഫാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വീണ്ടും പരിഗണിച്ചതില്‍ ബിസിസിഐയെയും സെലക്ടര്‍മാരെയും അഭിനന്ദിച്ച് മുൻ താരം മുഹമ്മദ് കൈഫ്. 2024-25 ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് ശേഷം ടീമിൽ നിന്ന് പുറത്തായ സർഫറാസിന്‍റെ മാറ്റിനിർത്തലിന് പിന്നിൽ കായികപരമായ കാരണങ്ങൾ മാത്രമല്ലെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഡ്രസ്സിംഗ് റൂം വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സര്‍ഫറാസിന്‍റെ പേര് ചർച്ചയായതാണ് ടീമിൽ നിന്നുള്ള പുറത്താക്കലിന് വഴിവെച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ പഴങ്കഥകളും വിവാദങ്ങളും പൂർണ്ണമായും മറന്ന് വരാനിരിക്കുന്ന അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താൻ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സർഫറാസിനോട് ആവശ്യപ്പെട്ടു.
ശ്രീലങ്കൻ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതായതിനാൽ സർഫറാസിനെപ്പോലൊരു മികച്ച സ്പിൻ പ്ലെയറുടെ സാന്നിധ്യം ഇന്ത്യക്ക് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ബിസിസിഐ തീരുമാനത്തെ കൈഫ് പ്രശംസിച്ചു. സർഫറാസിനെ തിരികെ വിളിക്കാൻ ധൈര്യം കാണിച്ച സെലക്ടർമാർക്കും ക്യാപ്റ്റനും കോച്ചിനും താൻ സല്യൂട്ട് നൽകുകയാണെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മുൻകാലങ്ങളിൽ എന്തുതന്നെ സംഭവിച്ചിരുന്നാലും അതൊന്നും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വിജയത്തെ ബാധിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസിലൻഡിനെതിരെ ബംഗളൂരു ടെസ്റ്റിൽ 150 റൺസ് ഉൾപ്പെടെ അടിച്ച് മിന്നുന്ന ഫോമിലായിരുന്നിട്ടും കൃത്യമായ വിശദീകരണങ്ങളൊന്നുമില്ലാതെയാണ് സർഫറാസിനെ മുൻപ് ടീമിൽ നിന്ന് പുറത്താക്കിയത്.
ഇത് ആരാധകർക്കിടയിലും വലിയ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ 92 റൺസെടുത്ത് താരം വീണ്ടും കരുത്ത് തെളിയിച്ചു. ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചാൽ സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് സർഫറാസ് തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
