മുൻ പരിശീലകൻ ഗാരി കിർസ്റ്റൺ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പാക് ക്രിക്കറ്റിൽ പ്രൊഫഷണലിസമില്ലെന്നും ബാഹ്യ ഇടപെടലുകൾ കൂടുതലാണെന്നും അദ്ദേഹം തുറന്നടിച്ചു.
കൊളംബോ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി മുന്‍ കോച്ച് ഗാരി കിര്‍സ്റ്റണ്‍ രംഗത്ത്. പാകിസ്ഥാന്‍ ക്രിക്കറ്റിലെ അനാവശ്യമായ ഇടപെടലുകളും പ്രൊഫഷണലിസമില്ലായ്മയും തുറന്നുപറഞ്ഞ കിര്‍സ്റ്റണ്‍, അവിടുത്തെ ജോലി സാഹചര്യം അങ്ങേയറ്റം മോശമാണെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം നല്‍കിയ അഭിമുഖത്തിലാണ് കിര്‍സ്റ്റണ്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ചത്. തന്റെ കരിയറില്‍ ഒരിടത്തും ഇത്രയധികം ബാഹ്യ ഇടപെടലുകള്‍ കണ്ടിട്ടില്ലെന്ന് കിര്‍സ്റ്റണ്‍ പറഞ്ഞു.
കിര്‍സ്റ്റണിന്റെ വാക്കുകള്‍.. ''പരിശീലകര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് അവിടെയുള്ളത്. ടീം പരാജയപ്പെടുമ്പോള്‍ എല്ലാ പഴിവും പരിശീലകന്റെ മേല്‍ കെട്ടിവെക്കുന്ന രീതിയാണ് പിസിബിക്കുള്ളത്. ഭരണപരമായ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ പരിശീലകര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമല്ല.'' അദ്ദേഹം പറഞ്ഞു. 2024 ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബോര്‍ഡുമായുള്ള ബന്ധം വഷളായത്.
സെലക്ഷന്‍ കമ്മിറ്റിയില്‍ പരിശീലകനുണ്ടായിരുന്ന വോട്ടിംഗ് അവകാശം ബോര്‍ഡ് റദ്ദാക്കി. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിലോ മുഹമ്മദ് റിസ്വാനെ ക്യാപ്റ്റനായി നിയമിക്കുന്നതിലോ കിര്‍സ്റ്റണ് അഭിപ്രായം പറയാന്‍ പോലും സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിനോട് തോറ്റതിന് പിന്നാലെ പാക് ടീമില്‍ ഐക്യമില്ലെന്ന് കിര്‍സ്റ്റണ്‍ തുറന്നടിച്ചിരുന്നു. ഈ സാഹചര്യം ബോര്‍ഡ് റൂമിലും നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗില്ലെസ്പിക്കും സമാന അനുഭവം
കിര്‍സ്റ്റണ് പിന്നാലെ ടെസ്റ്റ് പരിശീലകന്‍ ജേസണ്‍ ഗില്ലെസ്പിയും സമാനമായ രീതിയില്‍ അപമാനിതനായാണ് പടിയിറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ചരിത്രപരമായ ടെസ്റ്റ് പരമ്പര ജയം സമ്മാനിച്ചിട്ടും ഗില്ലെസ്പിയെ സൈഡ്‌ലൈന്‍ ചെയ്യാനാണ് ബോര്‍ഡ് ശ്രമിച്ചത്. ഹൈ-പെര്‍ഫോമന്‍സ് കോച്ച് ടിം നീല്‍സണെ പരിശീലകനോട് ആലോചിക്കാതെ പുറത്താക്കിയതാണ് ഗില്ലെസ്പിയുടെ രാജിക്ക് കാരണമായത്. മുഹ്‌സിന്‍ നഖ്വിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കീഴില്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പ്രൊഫഷണലിസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് കിര്‍സ്റ്റണിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

