ഗൗതം ഗംഭീര്‍ പരിശലീകനായശേഷം ഏകദിനങ്ങളിലും ടെസ്റ്റിലും ഇന്ത്യ തകര്‍ന്നടിഞ്ഞെങ്കിലും ടി20 പരമ്പര ഇതുവരെ തോറ്റിട്ടില്ല.
കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പക്ക് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് നേടുമെന്നാണ് വോണിന്‍റെ പ്രവചനം.
ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 3-2ന് പരമ്പര സ്വന്തമാക്കുമെന്ന് എക്സില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി വോണ്‍ പറഞ്ഞു.ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇതുവരെ നടന്ന ടി20 പരമ്പരകളില്‍ ഇന്ത്യ നാലു തവണ ജയിച്ചപ്പോള്‍ ഒരു തവണ പരമ്പര സമനിലയായി. പരസ്പരം കളിച്ച ടി20 മത്സരങ്ങളില്‍ ഇന്ത്യക്കുമേല്‍ ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കമുണ്ട്. ഇംഗ്ലണ്ട് 12 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇന്ത്യ 11 മത്സരങ്ങള്‍ ജയിച്ചു.
ഗൗതം ഗംഭീര്‍ പരിശലീകനായശേഷം ഏകദിനങ്ങളിലും ടെസ്റ്റിലും ഇന്ത്യ തകര്‍ന്നടിഞ്ഞെങ്കിലും ടി20 പരമ്പര ഇതുവരെ തോറ്റിട്ടില്ല. ഗംഭീര്‍ പരിശീലകനായശേഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ട20 പരമ്പരയില്‍ ഇന്ത്യ 3-1ന് ജയിച്ചു. കളിച്ച ഏഴ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരെയും നമിലനിര്‍ത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുമിറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. ചാമ്പ്യൻസ് ട്രോഫി ടീമിലിടം നഷ്ടമായ സഞ്ജു സാംസണും ദക്ഷിണാഫ്രിക്കക്കെതിരെ തിളങ്ങാനാവാതിരുന്ന അഭിഷേക് ശര്‍മക്കും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നിര്‍ണായകമാണ്. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും ബാറ്റിംഗില്‍ ഫോമിലാവാന്‍ കഴിയാതിരുന്ന ക്യപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫോമിലാവേണ്ടത് നിര്‍ണായകമാണ്. അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലുള്ളത്. ടി20 പരമ്പരക്കുശേഷം ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കും.
