ശരിയാവാന്‍ സമയമെടുക്കും! ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെ പിന്തുണച്ച് രവി ശാസ്ത്രി
പ്രധാനമായും രണ്ട് ഐസിസി ടൂര്‍ണമെന്റുകളാണ് ദ്രാവിഡിന്റെ മുന്നിലുള്ളത്. ആദ്യത്തേത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്. ഓസ്‌ട്രേലിയയാണ് എതിരാളി. പിന്നാലെ ഏകദിന ലോകകപ്പിലും ഇന്ത്യ കളിക്കും.
മുംബൈ: പലപ്പോഴും വിമര്‍ശനങ്ങളള്‍ക്ക് നടുവിലാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 2021 നവംബറില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായിരുന്നു. ദ്രാവിഡ് പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാന ഐസിസി ഇവന്റായിരുന്നത്. ഇനി പ്രധാനമായും രണ്ട് ഐസിസി ടൂര്‍ണമെന്റുകളാണ് ദ്രാവിഡിന്റെ മുന്നിലുള്ളത്. ആദ്യത്തേത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്. ഓസ്‌ട്രേലിയയാണ് എതിരാളി. പിന്നാലെ ഏകദിന ലോകകപ്പിലും ഇന്ത്യ കളിക്കും. ഇന്ത്യയിലാണ് ലോകകപ്പെന്നുള്ളത് രോഹിത് ശര്‍മയുടേയും ടീമിന്റേയും സാധ്യത വര്‍ധിക്കുന്നുണ്ട്.
എങ്കിലും പരിശീലകന്റെ റോളില്‍ ദ്രാവിഡിന് തിളക്കം പോരെന്ന വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ദ്രാവിഡിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ശാസ്ത്രി പറയുന്നത്. ശാസ്ത്രിയുടെ വാക്കുകള്‍... ''പരിശീലകനാവാന്‍ എല്ലാം ട്രാക്കിലാവാന്‍ എനിക്ക് സമയമെടുത്തു. ദ്രാവിഡിനും അങ്ങനെന്നെയായിരിക്കും. എല്ലാത്തിനും സമയമെടുക്കും. മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം പരിശീലകനായത് ടീമിന് ഗുണം ചെയ്യും.
മാത്രമല്ല, അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് നേടാനും ദ്രാവിഡിനായി. അതദ്ദേഹത്തിന് ഗുണം ചെയ്യും. എന്നാലിപ്പോള്‍ വിമര്‍ശനം നേരിടുകയാണ് ദ്രാവിഡ്. അതിന്റെ ആവശ്യമില്ല. ദ്രാവിഡിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണം. ഞാന്‍ കോച്ചായിരുന്ന സമയത്ത് ഞങ്ങള്‍ രണ്ട് ഏഷ്യാ കപ്പ് നേടി, പക്ഷേ ആരും ഓര്‍ക്കുന്നില്ല. നേട്ടങ്ങളെ കുറിച്ച് ആരും സംസാരിക്കില്ല. എല്ലാവരും മറക്കും. എന്നാല്‍ ഏഷ്യാകപ്പില്‍ തോറ്റപ്പോള്‍ എല്ലാവരും അതിനെ കുറിച്ച് സംസാരിച്ചു.'' ശാസ്ത്രി പറഞ്ഞു.
ഓവലില്‍ ജൂണ്‍ ഏഴിനാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇറങ്ങിയ ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു.
സഞ്ജു ടീമിലുള്ളത് രണ്ട് സീനിയർ താരങ്ങൾക്ക് ഇഷ്ടമല്ല! ചർച്ചയായി ട്വീറ്റ്; പല പേരുകൾ എയറിൽ