വാവിട്ട പ്രയോഗങ്ങള്‍; ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മഞ്ജരേക്കറെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്
ജനുവരിയിൽ സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കർ ട്വീറ്റ് ചെയ്തത് വിവാദം ആയിരുന്നു. രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും വിമർശിച്ചതും വിവാദമായി.
മുംബൈ: ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയെന്ന് മുംബൈ മിററിന്‍റെ റിപ്പോര്‍ട്ട്. മഞ്ജരേക്കറുടെ ശൈലിയില്‍ ബിസിസിഐ നേതൃത്വത്തിന് അസംതൃപ്തി എന്ന് സൂചന. ജനുവരിയിൽ സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കർ ട്വീറ്റ് ചെയ്തത് വിവാദം ആയിരുന്നു. രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും വിമർശിച്ചതും വിവാദമായി.
മഞ്ജരേക്കര്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഐപിഎല്ലിലെ സ്ഥിരം കമന്‍റേറ്റര്‍മാര്‍ ഒരാളായിരുന്നു മഞ്ജരേക്കര്‍. മഴമൂലം ഉപേക്ഷിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിനായി മഞ്ജരേക്കര്‍ ധര്‍മ്മശാലയില്‍ എത്തിയിരുന്നില്ല. ബിസിസിഐ കമന്‍റേറ്റര്‍മാരായ സുനില്‍ ഗാവസ്‌ക്കറും എല്‍ ശിവരാമകൃഷ്‌ണനും മുരളി കാര്‍ത്തിക്കും സ്ഥലത്തുണ്ടായിരുന്നു എന്നും മുംബൈ മിറര്‍ പറയുന്നു.
ഭോഗ്‌ലെയെ അപമാനിച്ച് മഞ്ജരേക്കര്‍
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റില്‍ പിങ്ക് പന്തിനെ കുറിച്ചുള്ള ചര്‍ച്ചയ‌്‌ക്കിടെയായിരുന്നു ഭോഗ്‌ലെയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ വാവിട്ട പ്രയോഗങ്ങള്‍. പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു ഭോഗ്‌ലെയുടെ നിലപാട്. എന്നാല്‍, 'മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ആവശ്യമില്ല' എന്ന മഞ്ജരേക്കറുടെ മറുപടി വിവാദമായി.
ജഡേജ തട്ടിക്കൂട്ട് താരമെന്നും വിമര്‍ശനം
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ പ്രയോഗവും വിവാദമായി. രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട് കളിക്കാരന്‍' എന്നാണ് മഞ്ജരേക്കര്‍ വിളിച്ചത്. എന്നാല്‍, ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. ഇരു സംഭവങ്ങളിലും രൂക്ഷ വിമര്‍ശനം നേരിട്ടശേഷമായിരുന്നു മഞ്ജരേക്കറുടെ മാപ്പുപറച്ചില്‍.