ബ്രിട്ടീഷ് പൗരത്വം നേടിയ പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ പുതിയ അധ്യായം കുറിക്കുന്നു. ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ നോട്ടിംഗ്ഹാംഷെയര്‍ ഔട്ട്ലോസിനായി ഇനി വിദേശ താരമായല്ല, മറിച്ച് ആഭ്യന്തര താരമായാണ് ആമിര്‍ കളിക്കുക. ഇത് ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കും.

നോട്ടിംഗ്ഹാം: പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍ തന്റെ ക്രിക്കറ്റ് കരിയറില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നു. ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിനെത്തുടര്‍ന്ന്, 2026ലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ആമിര്‍ നോട്ടിംഗ്ഹാംഷെയര്‍ ഔട്ട്ലോസ് ടീമിനൊപ്പം ചേര്‍ന്നു. ഇനിമുതല്‍ കൗണ്ടി ക്രിക്കറ്റില്‍ വിദേശ താരമെന്ന നിലയിലല്ല, മറിച്ച് ആഭ്യന്തര താരമായാകും ആമിര്‍ കളിക്കുക. ഇത് ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റില്‍ ആമിറിന്റെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സീസണിലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കും, ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതിനും ആമിര്‍ ലഭ്യമായിരിക്കും. നോര്‍ത്ത് ഗ്രൂപ്പില്‍ മുന്‍നിരയിലുള്ള നോട്ടിംഗ്ഹാംഷെയര്‍, ആമിറിന്റെ പരിചയസമ്പത്ത് തങ്ങളുടെ കിരീട മോഹങ്ങള്‍ക്ക് കരുത്തുപകരുമെന്ന് വിശ്വസിക്കുന്നു.''ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമ എന്ന നിലയില്‍, ആമിര്‍ ഇനി ഓവര്‍സീസ് താരമായി കണക്കാക്കപ്പെടില്ല. ട്രെന്റ് ബ്രിഡ്ജില്‍ തുടരുന്ന കാലയളവിലും നോക്കൗട്ട് മത്സരങ്ങളിലും ഈ ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കും.'' ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു.

ആമിറിന്റെ ക്രിക്കറ്റ് യാത്ര

കൗമാരത്തില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ആമിര്‍, 2009-ലെ ടി20 ലോകകപ്പിലും 2017-ലെ ചാമ്പ്യന്‍സ് ട്രോഫിയിലും പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 364 ടി20 മത്സരങ്ങളില്‍ നിന്ന് 425 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ശരാശരി 22.63-ഉം എക്കണോമി റേറ്റ് 7.36-ഉം ആണ്. ഇംഗ്ലീഷ് സാഹചര്യങ്ങള്‍ ആമിറിന് പുതിയതല്ല. നേരത്തെ എസ്സെക്‌സ്, ഗ്ലൗസെസ്റ്റര്‍ഷയര്‍, ഡെര്‍ബിഷയര്‍ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. 2019-ല്‍ എസ്സെക്‌സ് ടി20 ബ്ലാസ്റ്റ് കിരീടം നേടിയപ്പോള്‍ ആമിര്‍ ടീമിലുണ്ടായിരുന്നു. 2024-ല്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സിന് വേണ്ടി ദ ഹണ്‍ഡ്രഡ് കിരീടത്തിലും അദ്ദേഹം പങ്കാളിയായി.

''ക്ലബ്ബിനെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ഇവിടെ ചേരുന്നതില്‍ വളരെ ആവേശത്തിലാണ്. ട്രെന്റ് ബ്രിഡ്ജില്‍ എനിക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്. കാണികളെ രസിപ്പിക്കുക എന്നതാണ് ടി20-യുടെ ലക്ഷ്യം, അതിനാല്‍ ഈ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനും ആരാധകരെ സന്തോഷിപ്പിക്കാനും ഞാന്‍ പരമാവധി ശ്രമിക്കും.'' ആമിര്‍ പറഞ്ഞു.

കഴിഞ്ഞ മാസം അവസാനമാണ് ആമിര്‍ ബ്രിട്ടീഷ് പൗരത്വം നേടിയത്. ഭാര്യ നര്‍ജിസ് ഖാന്‍ ബ്രിട്ടീഷ് പൗരയായതിനാല്‍ യു കെ പാസ്പോര്‍ട്ട് സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ താരം ആരംഭിച്ചിരുന്നു. 2024 ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആമിര്‍, ഇപ്പോള്‍ ആഗോള ഫ്രാഞ്ചൈസി ലീഗുകളിലെ ഏറ്റവും ശ്രദ്ധേയമായ പേസ് ബൗളര്‍മാരില്‍ ഒരാളാണ്.

YouTube video player