മുന്‍ പാക് സ്പിന്നര്‍ സയീദ് അജ്മല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ബോര്‍ഡിന്റെ നിലപാടുകള്‍ കാരണം പാക് ക്രിക്കറ്റ് 10 വര്‍ഷം പിന്നോട്ട് പോയെന്നും കളിക്കാര്‍ അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പാക് സ്പിന്നര്‍ സയീദ് അജ്മല്‍. പാകിസ്ഥാന്‍ ടീം പത്തു വര്‍ഷം പിന്നോട്ട് പോയെന്നും ബോര്‍ഡിന്റെ നിലപാടുകള്‍ കാരണം കളിക്കാര്‍ അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജ്മലിന്റെ പ്രതികരണം.
അജ്മലിന്റെ വാക്കുകള്‍... ''ബോര്‍ഡിന്റെ നിരന്തരമായ മാറ്റങ്ങളും തീരുമാനങ്ങളും കളിക്കാരെ മാനസികമായി തളര്‍ത്തുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെപ്പോലും പെട്ടെന്ന് ഒഴിവാക്കുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയല്ല, മറിച്ച് നിലവിലുള്ള കളിക്കാരെ പൂര്‍ണ്ണമായി മാറ്റുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം.'' അജ്മല്‍ പറഞ്ഞു. ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആഖിബ് ജാവേദും റെഡ്-ബോള്‍ കോച്ചായി ചുമതലയേറ്റ മൈക്ക് ഹെസനും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, ഈഗോ പ്രശ്‌നങ്ങളാണ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
''ഈ രണ്ട് പേരുമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും ഉത്തരവാദികള്‍. സ്ഥിരതയോടെ കളിക്കാന്‍ അവസരം ലഭിച്ചാല്‍ മാത്രമേ ഒരു താരത്തിന് അന്താരാഷ്ട്ര തലത്തില്‍ തിളങ്ങാന്‍ സാധിക്കൂ. എന്നാല്‍ പാകിസ്ഥാനില്‍ കൃത്യമായ ഒരു ഭാവി പ്ലാനിങ് ഇല്ല.'' അജ്മല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്ഥാന്റെ മുന്‍ ടെസ്റ്റ് ടീം പരിശീലകന്‍ ജേസണ്‍ ഗില്ലസ്പി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ചീഫ് സെലക്റ്റര്‍ ആഖിബ് ജാവേദിനുമെതിരെ രംഗത്തെത്തി. താന്‍ കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളിലും ആഖിബ് ജാവേദ് ഇടപെടുകയും തന്നെ പൂര്‍ണമായി അവഗണിക്കുകയുമായിരുന്നു. ടീം സെലക്ഷനിലും സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാര്യങ്ങളിലും തനിക്ക് യാതൊരു അധികാരവുമില്ലാത്ത അവസ്ഥ വന്നു.
പാക് ബോര്‍ഡിലെ അനുഭവങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും കോച്ചിംഗില്‍ തുടരണമോ എന്ന് പോലും ചിന്തിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് ഡോളര്‍ വേതനം പിസിബി ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ സ്വന്തം അന്തസ് പണയപ്പെടുത്തി എന്തുറപ്പും നല്‍കുന്ന ഒരു 'യസ്-മാന്‍' ആകാന്‍ താന്‍ തയ്യാറല്ലായിരുന്നുവെന്നും ഗില്ലസ്പി വ്യക്തമാക്കി.

