കിരീടം നേടാന്‍ ഇന്ത്യക്ക് രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമെന്നും മുരളീധരന്‍ പറഞ്ഞു.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സ്പിന്നര്‍മാരുടെ പ്രകടനമാവും ടീമുകളുടെ മുന്നേറ്റങ്ങള്‍ നിശ്ചയിക്കുകയെന്ന് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യാ മുരളീധരന്‍. ഇന്ത്യ കപ്പ് നേടണമെങ്കില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്ക് എത്തണമെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാ ടീമുകള്‍ക്കും മികച്ച ബൗളിംഗ് നിരയുണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്പിന്നര്‍മാര്‍ ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും എതിരാളികള്‍ക്ക് ഭീഷണിയാവുമെന്നും കിരീടം നേടാന്‍ ഇന്ത്യക്ക് രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, ടൂര്‍ണമെന്റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ അക്തര്‍ തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകളില്ല എന്നതാണ് സവിശേഷത. അതേസമയം, അഫ്ഗാനിസ്ഥാന്‍ അക്തര്‍ തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകളുടെ കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയില്‍ തുടര്‍ന്നേക്കും! കരാര്‍ പുതുക്കാന്‍ ധാരണയായതായി സൂചന

ടൂര്‍ണമെന്റില്‍ പക്വതയോടെ കളിച്ചാല്‍ അഫ്ഗാനിസ്ഥാന് സെമി ഫൈനലിലെത്താനുള്ള കരുത്തുണ്ടെനാണ് താന്‍ വിശ്വസിക്കുന്നതെന്ന് അക്തര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറമെ ഇന്ത്യയും പാകിസ്ഥാനുമായിരിക്കും സെമിയിലെത്തുന്ന മറ്റ് രണ്ടാ ടീമുകള്‍. എന്നാല്‍ സെമിയിലെത്താന്‍ സാധ്യതയുള്ള നാലാമത്തെ ടീമാതാണെന്ന് അക്തര്‍ വ്യക്തമാക്കിയില്ല.

2023ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നതിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാന്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും നേരിയ വ്യത്യാസത്തിനായിരുന്നു സെമി സ്ഥാനം നഷ്ടമായത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. അക്തറിന്റെ പ്രവചനം പോലെ ഇന്ത്യയും പാകിസ്ഥാനും സെമിയിലെത്തിയാല്‍ ന്യൂസിലന്‍ഡും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് പുറത്താവും.

രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തിയാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിമാഫ്രിക്ക ടീമുകളിലൊന്നാവും സെമിയിലെത്തുന്ന നാലാമത്തെ ടീം. ചാംപ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 23ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്തര്‍ പറഞ്ഞു.