സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോൽക്കുമെന്ന് ആമിർ പ്രവചിച്ചിരുന്നു. അതിന് ശേഷം ഇന്ത്യ ഫൈനലിൽ എത്തില്ലെന്നും കിരീടം നേടില്ലെന്നും ആമിർ ആവർത്തിച്ചു പറഞ്ഞു.
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യ മൂന്നാം കിരീടമുയർത്തിയതോടെ മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറിന്‍റെ പ്രവചനം വീണ്ടും പാളിയതോടെ ട്രോളുമായി ആരാധകര്‍. ടൂർണമെന്‍റിലുടനീളം ഇന്ത്യക്കെതിരെ ആമിർ നടത്തിയ പ്രവചനങ്ങൾ ഒന്നൊന്നായി പാളിയതോടെയാണ് താരം ആരാധകരുടെയും മുൻ താരങ്ങളും ആമിറിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.
ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിക്കുമെന്നായിരുന്നു ആമിറിന്‍റെ അവസാനത്തെ പ്രവചനം. എന്നാൽ ഇന്ത്യ തകർപ്പൻ വിജയം നേടിയതോടെ, പ്രവചനം തെറ്റിയതിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയിലെ ചോദ്യത്തിന് ആമിർ പ്രകോപിതനായാണ് മറുപടി നൽകിയത്. 'അവർ ജയിച്ചു, അത് ശരി തന്നെ. അവർ കപ്പ് അവരുടെ വീട്ടിലേക്കല്ലേ കൊണ്ടുപോകുന്നത്, എന്‍റെ വീട്ടിലേക്കൊന്നുമല്ലല്ലോ... വെൽ ഡൺ... എന്നായിരുന്നു രോഷത്തോടെ മുഹമ്മദ് ആമിറിന്‍റെ പ്രതികരണം.
ഇന്ത്യയുടെ കഴിവിനേക്കാൾ ഉപരി ന്യൂസിലൻഡ് ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ ജയിപ്പിച്ചതെന്നാണ് ആമിറിന്‍റെ പുതിയ വാദം. പാക് ടെലിവിഷന്‍ ചാനലിലെ 'ഹർനാ മാന ഹേ' എന്ന ടോക് ഷോയില്‍ സംസാരിക്കവെയാണ് ആമിർ തന്റെ വിചിത്രമായ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. അഭിഷേക് ശർമ്മ ഓഫ് സ്പിന്നിന് മുന്നിൽ പതറുമെന്ന് അറിഞ്ഞിട്ടും മിച്ചൽ സാന്‍റ്നർ ഗ്ലെന്‍ ഫിലിസപ്സിന് പവര്‍ പ്ലേയില്‍ ഒരോവര്‍ കൂടി നല്‍കാന്‍ തയാറായില്ലെന്നും, ലോക്കി ഫെർഗൂസനെപ്പോലെയുള്ള ബൗളർമാർ സമ്മർദ്ദത്തിന് അടിപ്പെട്ടുവെന്നും ആമിർ ആരോപിച്ചു. ഇന്ത്യയുടെ ബാറ്റിംഗിനെക്കാള്‍ കൂടുതൽ ന്യൂസിലൻഡ് ബൗളർമാരാണ് ഇന്ത്യയെ ജയിപ്പിച്ചത് എന്നായിരുന്നു ആമിറിന്‍റെ പരിഹാസം. 2004-2005 മുതല്‍ ന്യൂസിലന്‍ഡ് ടീമിനെ ഞാന്‍ കാണുന്നുണ്ട്. അവര്‍ ഇത്രത്തോളം സമ്മര്‍ദ്ദത്തില്‍ കളിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. ഒരുപക്ഷെ അഹമ്മദാബാദിനെ നിറഞ്ഞുകവിഞ്ഞ ഗ്യാലറി ഒരു കാരണമായിട്ടുണ്ടാകാം.
സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോൽക്കുമെന്ന് ആമിർ പ്രവചിച്ചിരുന്നു. അതിന് ശേഷം ഇന്ത്യ ഫൈനലിൽ എത്തില്ലെന്നും കിരീടം നേടില്ലെന്നും ആമിർ ആവർത്തിച്ചു പറഞ്ഞു. ഇതോടെ നവ്‌ജ്യോത് സിംഗ് സിദ്ധു, മുഹമ്മദ് കൈഫ് തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങൾ ആമിറിനെതിരെ രംഗത്തെത്തിയിരുന്നു. ആമിറിന്‍റേത് വെറും അസൂയ മാത്രമാണെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പക്ഷം.
യുവതാരം അഭിഷേക് ശർമ്മയെയും ഇന്ത്യൻ ടീമിന്‍റെ മാനസിക കരുത്തിനെയും പ്രശംസിക്കാൻ ആമിർ തയ്യാറായി. അഭിഷേക് ഈ ലോകകപ്പില്‍ ഫൈനല്‍ വരെ ഒന്നും ചെയ്തിരുന്നില്ല. അവനും കടുത്ത സമ്മര്‍ദ്ദത്തിലാണ് കളിക്കാനിറങ്ങിയത്. അവിടെയാണ് പ്രതിഭ പുറത്തുവരുന്നത്. ഇത്തരം സമ്മർദ്ദഘട്ടങ്ങളിൽ കളിക്കാരുടെ പോരാട്ടവീര്യമാണ് ഇന്ത്യയെ വിജയികളാക്കിയതെന്നും ആമിര്‍ പറഞ്ഞു.
