ടി20 ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ പ്രശംസിച്ചു. പവർപ്ലേയിൽ തന്നെ മത്സരം ജയിപ്പിക്കാൻ സഞ്ജുവിന് കഴിയുമെന്നും, താരവുമായുള്ള തൻ്റെ സൗഹൃദത്തെക്കുറിച്ചും ഗംഭീർ വെളിപ്പെടുത്തി. 

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. തന്റെ വിനാശകാരിയായ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ജിയോ സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗംഭീറിന്റെ വാക്കുകള്‍... ''സഞ്ജുവിന്റെ കഴിവിനെക്കുറിച്ചോ സ്‌ഫോടനാത്മകമായ ബാറ്റിംഗിനെക്കുറിച്ചോ ഞങ്ങള്‍ക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല. സഞ്ജു തന്റെ താളം കണ്ടെത്തിയാല്‍ ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം ജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ജിമ്മില്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടയിലാണ് ഞാന്‍ സഞ്ജുവിനോട് സിംബാബ്വെക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പറഞ്ഞത്. 'വരട്ടെ നോക്കാം' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു കോച്ചും കളിക്കാരനും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഉപരിയായി വളരെ സ്വാഭാവികമായ ഒരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയിലുള്ളത്.'' ഗംഭീര്‍ പറഞ്ഞു.

ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന സഞ്ജു, സിംബാബ്വെക്കെതിരായ നിര്‍ണ്ണായക മത്സരത്തിലൂടെയാണ് തിരിച്ചെത്തിയത്. ടൂര്‍ണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളില്‍ 97, 89, 89* എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. ടോപ്പ് ഓര്‍ഡറിലെ ഇടംകൈയ്യന്‍മാരുടെ ആധിക്യം കുറയ്ക്കാനല്ല സഞ്ജുവിനെ ഉള്‍പ്പെടുത്തിയതെന്നും, മറിച്ച് ബാറ്റിംഗില്‍ കൂടുതല്‍ ആക്രമിണവീര്യം കൊണ്ടുവരാനാണ് ഈ തീരുമാനമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

അഭിഷേകിന് ആത്മവിശ്വാസം നല്‍കി ഗംഭീര്‍

ലോകകപ്പിന്റെ ആദ്യ പകുതിയില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മ്മയെയും ഗംഭീര്‍ പിന്തുണച്ചു. 2014 ഐപിഎല്ലില്‍ തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവെച്ചാണ് ഗംഭീര്‍ യുവതാരത്തിന് ആത്മവിശ്വാസം നല്‍കിയത്. അഭിഷേകുമായുള്ള സംഭാഷണത്തില്‍ നിന്ന്... ''നീ ഫോം ഔട്ടല്ല, നിനക്ക് റണ്‍സ് ലഭിക്കുന്നില്ല അത്രമാത്രമേയുള്ളൂ എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. അടുത്ത മത്സരത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അഭിഷേകിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല.'' ഗംഭീര്‍ പറഞ്ഞു. ഫൈനലില്‍ സഞ്ജുവിനൊപ്പം ചേര്‍ന്ന് പവര്‍പ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേക്, കോച്ചിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.

YouTube video player