ആറ് മാസത്തിനപ്പുറം നടക്കുന്ന ട്വന്റി 20 ലോകപ്പില്‍ രോഹിത് തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടതെന്ന് പറയുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍.

മുംബൈ: രോഹിത് ശര്‍മയുടെ ട്വന്റി 20 ടീമിലെ സ്ഥാനം സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലുള്ള രോഹിത്, ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കളിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കും ഇല്ല. ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് ട്വന്റി 20 കളിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. 2022 നവംബറില്‍ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് രോഹിത് അവസാനമായി കളിച്ചത്. 

എന്നാല്‍ ആറ് മാസത്തിനപ്പുറം നടക്കുന്ന ട്വന്റി 20 ലോകപ്പില്‍ രോഹിത് തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടതെന്ന് പറയുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. ഗംഭീറിന്റെ വാക്കുകള്‍... ''ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ ടീം ഇന്ത്യയെ നയിക്കണമെന്നാണ് എന്റെ അഭിപ്രായം. ഒറ്റ മത്സരം കൊണ്ട് രോഹിതിനെ മോശം ക്യാപ്റ്റനെന്ന് പറയാനാകില്ല. ഏകദിന ലോകകപ്പില്‍ മികച്ച രീതിയിലാണ് രോഹിത് ഇന്ത്യയെ നയിച്ചത്. ഫൈനലിലെ തോല്‍വി കൊണ്ട് രോഹിതിനെ എഴുതി തള്ളാനാവില്ല. ഫോമിലെങ്കില്‍ രോഹിതിനെ ഉറപ്പായും ടീമില്‍ ഉള്‍പ്പെടുത്തണം.'' ഗംഭീര്‍ വ്യക്താക്കി.

2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടുമ്പോള്‍ ടീമില്‍ അംഗങ്ങളായിരുന്നു ഗൗതം ഗംഭീറും രോഹിത് ശര്‍മയും. ഫൈനലില്‍ പാകിസ്ഥാനെതിരെ ടോപ് സ്‌കോറര്‍മാരായതും ഈ താരങ്ങള്‍ തന്നെ. ഗംഭീര്‍ 75 റണ്‍സെടുത്തപ്പോള്‍ രോഹിത് പുറത്താകാതെ 30 റണ്‍സെടുത്തു. 

അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനക്കാരനും, കൂടുതല്‍ സെഞ്ചുറി നേടിയവരില്‍ ഒന്നാമനുമാണ് രോഹിത് ശര്‍മ. നാല് സെഞ്ച്വറികളാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലായിരിക്കും രോഹിത് അടുത്തതായി കളിക്കുക.

മികച്ച ഫോമില്‍ നില്‍ക്കെ സഞ്ജു എവിടെ പോയി? കേരളത്തെ ഇനി രോഹന്‍ നയിക്കും; ആരാധകര്‍ക്ക് കടുത്ത നിരാശ