രോഹിത്തിന് പുറമെ ഇന്ത്യൻ താരങ്ങളായ വിരാട് കോലി, എം എസ് ധോണി, അനില്‍ കുംബ്ലെ, ജസ്പ്രീത് ബുമ്ര എന്നിവരും മാക്സ്‌വെല്ലിന്‍റെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ ഇടം നേടിയപ്പോള്‍ ഒറ്റ ഇംഗ്ലണ്ട് താരം പോലും മാക്സ്‌വെല്ലിന്‍റെ ടീമിലില്ലെന്നതും ശ്രദ്ധേയമായി.
മെല്‍ബണ്‍: എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാക്സ്‌വെല്‍ തെരഞ്ഞെടുത്ത ആദ്യ ടീമില്‍ ഉള്‍പ്പെട്ടില്ല. സച്ചിന് പകരം ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയാണ് മാക്സ്‌വെല്‍ ഇന്ത്യൻ താരം രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി തെരഞ്ഞെടുത്തത്. ഏകദിനങ്ങളില്‍ 49 സെഞ്ചുറി അടക്കം18426 റണ്‍സടിച്ചിട്ടുള്ള സച്ചിനെ തെരഞ്ഞെടുക്കാമായിരുന്നെങ്കിലും ഇടംകൈ വലംകൈ ഓപ്പണറെ നിലനിര്‍ത്താനും ഓപ്പണറായുള്ള മികച്ച റെക്കോര്‍ഡും കണക്കിലെടുത്താണ് 22 സെഞ്ചുറികള്‍ മാത്രം നേടിയിട്ടുള്ള വാര്‍ണറെ തെരഞ്ഞെടുത്തതെന്ന് മാക്സ്‌വെല്‍ വിശദീകരിച്ചു.
രോഹിത്തിന് പുറമെ ഇന്ത്യൻ താരങ്ങളായ വിരാട് കോലി, എം എസ് ധോണി, അനില്‍ കുംബ്ലെ, ജസ്പ്രീത് ബുമ്ര എന്നിവരും മാക്സ്‌വെല്ലിന്‍റെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ ഇടം നേടിയപ്പോള്‍ ഒറ്റ ഇംഗ്ലണ്ട് താരം പോലും മാക്സ്‌വെല്ലിന്‍റെ ടീമിലില്ലെന്നതും ശ്രദ്ധേയമായി. ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, അന്‍ഡ്ര്യു ഫ്ലിന്‍റോഫ്, ജെയിംസ് ആന്‍ഡേഴ്സ്ണ്‍ എന്നിവരെയൊന്നും മാക്സ്‌വെല്‍ ടീമിലേക്ക് പരിഗണിച്ചില്ല. വാര്‍ണര്‍ക്ക് പുറമെ ഓസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിംഗ്, മൈക്കല്‍ ബെവന്‍, ഷെയ്ന്‍ വാട്സണ്‍, പേസര്‍മാരായ ഗ്ലെന്‍ മക്‌ഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരും മാക്സ്‌വെല്ലിന്‍റെ ടീമിലെത്തി.
വന്‍ ട്വിസ്റ്റ്
എന്നാല്‍ ടീം തെരഞ്ഞെടുത്ത് കഴിഞ്ഞു നോക്കിയപ്പോള്‍ പരമാവധി അഞ്ച് ഓസ്ട്രേലിയന്‍ താരങ്ങളെ ഉള്‍പ്പെടുത്താനിരുന്ന തനിക്ക് അബദ്ധം പറ്റിയെന്നും ആറ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ടീമിലുണ്ടെന്നും പറഞ്ഞ മാക്സ്‌വെല്‍ ഡേവിഡ് വാര്‍ണറെ വിഷമത്തോടെയാണെങ്കിലും ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഓപ്പണറായി സച്ചിനെ തന്നെ ഉള്‍പ്പെടുത്തുകയാണെന്നും മാക്സ്ൽവെല്‍ പറഞ്ഞു. ഇതോടെ മാക്സ്‌വെല്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഏകദിന ഇലവനില്‍ ആറ് ഇന്ത്യൻ താരങ്ങളും അഞ്ച് ഓസീസ് താരങ്ങളും മാത്രമായി.
മാക്സ്‌വെല്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഏകദിന ഇലവന്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, റിക്കി പോണ്ടിംഗ്, മൈക്കല്‍ ബെവന്‍, എം എസ് ധോണി, ഷെയ്ന്‍ വാട്സണ്‍, അനില്‍ കുംബ്ലെ, ജസ്പ്രീത് ബുമ്ര, ബ്രെറ്റ് ലീ, ഗ്ലെന്‍ മക്‌ഗ്രാത്ത്.


