ഒളിംപിക്സില്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ സംഘത്തില്‍ 56 പേരാണ് തെക്കേ ഓസ്ട്രേലിയയില്‍ നിന്നുള്ളത്. ഇവരില്‍ 16 പേര്‍ ഇപ്പോള്‍ സിഡ്നിയില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.

സിഡ്നി: ടോക്യോ ഒളിംപിക്സില്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ കായിക താരങ്ങള്‍ക്ക് രാജ്യത്ത് തിരിച്ചെത്തിയാല്‍ വീണ്ടും ക്വറന്‍റീന്‍ നീര്‍ദേശിച്ച സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്‌വെല്‍. രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുത്ത കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് മാക്സ്‌വെല്‍ ട്വീറ്റ് ചെയ്തു.

ഒളിംപിക്സില്‍ പങ്കെടുത്തശേഷം നാട്ടില്‍ തിരിച്ചെത്തുന്ന താരങ്ങള്‍ക്ക് തെക്കേ ഓസ്ട്രേലിയ 28 ദിവസത്തെ കര്‍ശന ക്വാറന്‍റീനാണ് നിര്‍ദേശിച്ചിരുന്നത്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തെക്കേ ഓസ്ട്രേലിയയില്‍ മാത്രമാണ് ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയത് എന്നതാണ് കായികതാരങ്ങളെ ചൊടിപ്പിച്ചത്.

Scroll to load tweet…

ഒളിംപിക്സില്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ സംഘത്തില്‍ 56 പേരാണ് തെക്കേ ഓസ്ട്രേലിയയില്‍ നിന്നുള്ളത്. ഇവരില്‍ 16 പേര്‍ ഇപ്പോള്‍ സിഡ്നിയില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. മറ്റ് രാജ്യങ്ങള്‍ മെഡലുമായി വരുന്ന കായികതാരങ്ങളെ ആഘോഷിക്കുമ്പോള്‍ തെക്കേ ഓസ്ട്രേലിയ മാത്രം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് കായിക താരങ്ങളുടെ നിലപാട്.

ടോക്യോ ഒളിംപിക്സില്‍ 17 സ്വര്‍ണം ഉള്‍പ്പെടെ 46 മെഡലുകളാണ് ഓസ്ട്രേലിയ നേടിയത്. മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്താണ് ഓസ്ട്രേലിയ ഫിനിഷ് ചെയ്തത്.