അയാൾ പ്രതിഭയുടെ സ്വർണഖനി, ഇന്ത്യൻ യുവതാരത്തെക്കുറിച്ച് ഗ്രെയിം സ്വാൻ
റിഷഭ് പന്തിന്റെ ആക്രമണോത്സുകത ഇല്ലായിരുന്നെങ്കിൽ ഓസ്ട്രേലിയയിൽ പരമ്പര ജയിക്കാൻ ഇന്ത്യക്കാവില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ റിഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചതെന്ന് മറക്കരുത്.
ലണ്ടൻ: ഇന്ത്യൻ യുവതാരം റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെതിരെ വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ച പന്ത് പുറത്തായതിന്റെ പേരിൽ വിമർശനങ്ങളുയരുമ്പോഴാണ് പിന്തുണയുമായി സ്വാൻ രംഗത്തെത്തിയത്.
റിഷഭ് പന്ത് പ്രതിഭയുടെ സ്വർണഖനിയാണെന്നും അടുത്ത പത്തുവർഷത്തേക്കെങ്കിലും ഇന്ത്യക്ക് അതിൽ നിന്ന് വിജയം ഖനനം ചെയ്തെടുക്കാമെന്നും സ്വാൻ പറഞ്ഞു. ഒരു മോശം മത്സരത്തിന്റെ പേരിൽ അയാളെ തള്ളിക്കളയരുത്. അയാളൊരു മാച്ച് വിന്നറാണ്. ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ അയാളെ വിമർശിക്കരുതെന്നാണ് ഇന്ത്യൻ ആരാധകരോട് എനിക്ക് പറയാനുള്ളത്.
റിഷഭ് പന്ത് നിങ്ങളുടെ ശൈലിയിൽ മാറ്റം വരുത്തരുത്. നിങ്ങൾ പരാജയപ്പെട്ടോട്ടെ. പക്ഷെ നിങ്ങളായിട്ടിരിക്കാൻ ശ്രമിക്കു. കാരണം അയാളായിട്ടിരിക്കുമ്പോഴാണ് അയാൾ വിലമതിക്കാനാവാത്ത കളിക്കാരനാവുന്നതെന്നും സ്വാൻ സ്പോർട് കീഡയോട് പറഞ്ഞു.
റിഷഭ് പന്തിന്റെ ആക്രമണോത്സുകത ഇല്ലായിരുന്നെങ്കിൽ ഓസ്ട്രേലിയയിൽ പരമ്പര ജയിക്കാൻ ഇന്ത്യക്കാവില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ റിഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചതെന്ന് മറക്കരുത്. ജെയിംസ് ആൻഡേഴ്സണെ റിവേഴ്സ് സ്വീപ്പും സ്കൂപ്പും ചെയ്ത ഇന്നിംഗ്സ് മറക്കാനാവില്ല. ആ പ്രകടനം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുമായിരുന്നില്ല.
ബാറ്റിംഗ് ഓർഡറിൽ ആറാമതോ ഏഴാമതോ ഇന്ത്യക്ക് ഒരു സൂപ്പർ താരത്തെ ലഭിച്ചിരിക്കുന്നു. ഇഗ്ലണ്ടിനെതിരെ ഇന്ത്യയിൽ നടന്ന അവസാന ടെസ്റ്റിൽ ക്രീസിലെത്തിയ റിഷഭ് പന്ത് സ്പിന്നർമാരെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യ മത്സരം ജയിക്കില്ലായിരുന്നുവെന്നും സ്വാൻ പറഞ്ഞു.