വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നേരിട്ട നാലാം പന്തില്‍ ഇഷാന്‍ കിഷന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി.

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയത്തോടെ അരങ്ങേറാനായില്ല.തന്റെ പഴയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, ഒമര്‍സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നേരിട്ട നാലാം പന്തില്‍ ഇഷാന്‍ കിഷന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. അസ്മതുള്ള ഒമര്‍സായുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മൂന്നാമതെത്തിയ നമന്‍ ധിര്‍ (10 പന്തില്‍ 20) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികനേരം നില്‍ക്കാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ സായ് കിഷോറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് രോഹിത് - ബ്രേവിസ് സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ കിഷോര്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അധികം വൈകാതെ ബ്രേവിസ്, മോഹിത് ശര്‍മയ്ക്ക് റിട്ടേണ്‍ ക്യാച്ചും നല്‍കി. ഇതോടെ 15.5 ഓവറില്‍ നാലിന് 129 എന്ന നിലയിലായി മുംബൈ. 

അവനില്ലായിരുന്നെങ്കില്‍ മത്സരത്തിലെ താരം ഞാനാവില്ലായിരുന്നു! മറ്റൊരു താരത്തിന്റെ പേര് തുറന്ന് പറഞ്ഞു സഞ്ജു

അവസാന മൂന്ന് ഓവറില്‍ 36 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവറില്‍ മോഹിത് വിട്ടുകൊടുത്തത് ഒമ്പത് റണ്‍സ് മാത്രം. കൂടെ ടിം ഡേവിഡിന്റെ (11) വിക്കറ്റും. പിന്നീടുള്ള രണ്ട് ഓവറില്‍ ജയിക്കാന്‍ 27 റണ്‍സ്. 19-ാം ഓവറില്‍ സ്‌പെന്‍സര്‍ ജോണ്‍സന്റെ ആദ്യ പന്തില്‍ തന്നെ തിലക് വര്‍മ (25) സിക്‌സ് നേടി. എന്നാല്‍ അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. മൂന്നാം പന്തില്‍ ജെറാള്‍ഡ് കോട്‌സീ ഒരു റണ്‍ നേടി. അടുത്ത പന്തില്‍ ഹാര്‍ദിക് വകയും സിംഗിള്‍. അഞ്ചാം പന്തില്‍ റണ്‍സില്ല. അവസാന പന്തില്‍ സ്‌പെന്‍സര്‍ കോട്‌സീയെ (1) മടക്കുകയും ചെയ്തു. ആകെ വിട്ടുകൊടുത്തതാവട്ടെ എട്ട് റണ്‍സ് മാത്രവും. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്. ഉമേഷ് യാദവിന്റെ ആദ്യ പന്ത് തന്നെ ഹാര്‍ദിക് സിക്‌സ് നേടി. അടുത്ത പന്തില്‍ ബൗണ്ടറി. പിന്നീടുള്ള നാല് പന്തില്‍ ജയിക്കാന് ഒമ്പത് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഹാര്‍ദിക് (4 പന്തില്‍ 11) പുറത്ത്. ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ 9. നാലാം പന്തില്‍ പിയൂഷ് ചൗളയും (0) പുറത്ത്. അടുത്ത പന്തില്‍ ബുമ്രയ്ക്ക് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. ഗുജറാത്ത് വിജയമുറപ്പിച്ചു. അവസാന പന്തില്‍ ഷംസ് മുലാനിക്കും ഒരു റണ്‍സ് നേടാനാണ് സാധിച്ചത്.

നേരത്തെ, സായ് സുദര്‍ശന് പുറമെ ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്തിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ ഗുജറാത്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. വൃദ്ധിമാന്‍ സാഹയുടെ (19) വിക്കറ്റ് തുടക്കത്തില്‍ തന്നെ ഗുജറാത്തിന് നഷ്ടമായി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ഗില്‍ - സായ് സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ ഗില്ലും മടങ്ങി. പിന്നീടെത്തിയ അസ്മതുള്ള ഓമര്‍സായ് (17), ഡേവിഡ് മില്ലര്‍ (12) എന്നിവര്‍ നിരാശപ്പെടുത്തി. 

ഒരു ബഹുമാനവുമില്ല! രോഹിത്തിനെ ഗ്രൗണ്ടില്‍ ഓടിപ്പിച്ച് ഹാര്‍ദിക്; മുന്‍ നായകനാണെന്ന ഓര്‍മ വേണമെന്ന് ആരാധകര്‍

16-ാം ഓവറില്‍ സായ് മടങ്ങി. 39 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സായുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയയുടെ (15 പന്തില്‍ 22) പ്രകടനമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. വിജയ് ശങ്കര്‍ (6), റാഷിദ് ഖാന്‍ (4) പുറത്താവാതെ നിന്നു. ബുമ്രയ്ക്ക് പുറമെ ജെറാള്‍ഡ് കോട്‌സീ രണ്ട് വിക്കറ്റ് വീഴ്ത്തി. മുന്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നുമെടുക്കാന്‍ സാധിച്ചതുമില്ല.