കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 200 റണ്‍സ് നേടി. രാഹുല്‍ 65 പന്തില്‍ 112 റണ്‍സ് നേടി.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 200 റണ്‍സിന്റെ വിജയലക്ഷ്യം. കെ എല്‍ രാഹുലിന്റെ (65 പന്തില്‍ 112) സെഞ്ചുറിയാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്‌സല്‍ പട്ടേല്‍ (16 പന്തില്‍ 25) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് പതിഞ്ഞ തുടക്കമായിരുന്നു. നാലാം ഓവറില്‍ തന്നെ ഫാഫ് ഡു പ്ലെസിസിന്റെ (5) വിക്കറ്റ് നഷ്ടമായി. അര്‍ഷദ് ഖാന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയാണ് ഫാഫ് മടങ്ങിയത്. അപ്പോള്‍ 16 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പിന്നാലെ പോറല്‍ - രാഹുല്‍ സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട്് തന്നെയാണ് ഡല്‍ഹിയുടെ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. എന്നാല്‍ 12-ാം ഓവറില്‍ പോറല്‍ മടങ്ങി. തുടര്‍ന്നെത്തിയ അക്‌സറും ഭേദപ്പെട്ട സംഭാവന നല്‍കി. രാഹുലിനൊപ്പം 45 റണ്‍സ് ചേര്‍ക്കാന്‍ അക്‌സറിന് സാധിച്ചു. അക്‌സറിനെ പ്രസിദ്ധ് മടക്കിയെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (10 പന്തില്‍ പുറത്താവാതെ 21) കൂട്ടുപിടിച്ച് രാഹുല്‍ ഡല്‍ഹിയെ 200ന് അടുത്തെത്തിച്ചു. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.

11 കളിയില്‍ 13 പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ. കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.