ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി സഞ്ജു സാസംണ്‍. 44 പന്തില്‍ 88 റണ്‍സുമായി താരം ഇപ്പോഴും ക്രീസിലുണ്ട്. അഭിഷേക് ശര്‍മയുടെ (21 പന്തില്‍ 52) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന്‍ കിഷന്‍ (43) സഞ്ജുവിനൊപ്പം ക്രീസിലുണ്ട്.

തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക്. എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇഷാന്‍ - സഞ്ജു സഖ്യം ഇതുവരെ 93 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. കോള്‍ മക്കോഞ്ഞിക്ക് പകരം പേസര്‍ ജേക്കബ് ഡഫി ടീമില്‍ തിരിച്ചെത്തി. ഇന്ത്യ സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ.

ന്യൂസിലന്‍ഡ്: ടിം സെയ്ഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, റാച്ചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - കിവീസ് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ജയം. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ന്യൂസീലന്‍ഡിന് ജയം. 2007ല്‍ പത്ത് റണ്‍സിനും 2016ല്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു. ട്വന്റി 20 ലോകകപ്പില്‍ കിവീസിനോട് ജയിക്കാനായിട്ടില്ലെന്ന ചരിത്രം കൂടി തിരുത്തിയെഴുതി വേണം ഇന്ത്യയ്ക്ക് അഹമ്മദാബാദില്‍ കപ്പുയര്‍ത്താന്‍.

YouTube video player