സംഭവത്തിന് ശേഷവും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. 2011 ലോകപ്പില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. സംഭവം നടന്ന ഐപിഎല്ലിന് മുമ്പുള്ള ടി20 ലോകകപ്പിലും ഇരുവരും ഒരുമിച്ചായിരുന്നു.

മുംബൈ: 2008 ഐപിഎല്ലിനിടെ ഹര്‍ഭജന്‍ സിംഗ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന്റെ (Harbhajan Singh) മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. ശ്രീശാന്ത് (S Sreesanth) അന്ന് പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു. ഹര്‍ഭജനാവാട്ടെ മുംബൈ ഇന്ത്യന്‍സിനായും കളിച്ചിരുന്ന സമയമായിരുന്നത്. ഹര്‍ഭജന്റെ അപ്രതീക്ഷിത അടിയില്‍ ശ്രീശാന്ത് കരഞ്ഞതും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതും വലിയ വാര്‍ത്തയായി. പിന്നാലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഹര്‍ഭജന് വിലക്കും ഏര്‍പ്പെടുത്തി.

അന്നത്തെ സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍. ''ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.

എന്നാല്‍ പ്രശ്‌നം നേരത്തെ ഒത്തുതീര്‍പ്പാക്കിയെന്ന് ഒരിക്കല്‍ ശ്രീശാന്ത് വ്യക്താക്കിയിരുന്നു. അന്ന് ശ്രീശാന്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. ''ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ ഞാനും ഹര്‍ഭജനും പങ്കെടുത്തിരുന്നു. ഇവിടെവെച്ച് പ്രശ്നം സംസാരിച്ച് തീര്‍ത്തിരുന്നു. അന്ന് ഹര്‍ഭജനെതിരെ നടപടിയെടുക്കരുതെന്ന് ഞാന്‍ തന്നെയാണ് ആവശ്യപ്പെട്ടത്.'' ശ്രീശാന്ത് ഒരിക്കല്‍ വ്യക്തമാക്കി.

സംഭവത്തിന് ശേഷവും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. 2011 ലോകപ്പില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. സംഭവം നടന്ന ഐപിഎല്ലിന് മുമ്പുള്ള ടി20 ലോകകപ്പിലും ഇരുവരും ഒരുമിച്ചായിരുന്നു. പിന്നീട് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ താരം ഒത്തുവിളി വിവാദത്തില്‍ ഉള്‍പ്പെട്ടു. 

തുടര്‍ന്ന് ജീവനാന്ത വിലക്ക് നേരിട്ടും. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്ത് അനുകൂല വിധി നേടിയെടുത്തെങ്കിലും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായില്ല.