ഒരിക്കല്‍ പോണ്ടിംഗ് ഹര്‍ഭജനെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുമുണ്ട്. പിന്നീട് ഇരുവരും മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) ഒരുമിച്ച് കളിച്ചു. കളിച്ചിരുന്ന സമയത്ത് പോണ്ടിംഗിനെതിരെ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു ഹര്‍ഭജന്. പത്തില്‍ കൂടുതല്‍ തവണ അദ്ദേഹത്തെ പുറത്താക്കാനും സാധിച്ചു.

മുംബൈ: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും (Harbhajan Singh) മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും (Ricky Ponting) നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോണ്ടിംഗ് ഹര്‍ഭജനെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുമുണ്ട്. പിന്നീട് ഇരുവരും മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) ഒരുമിച്ച് കളിച്ചു. കളിച്ചിരുന്ന സമയത്ത് പോണ്ടിംഗിനെതിരെ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു ഹര്‍ഭജന്. പത്തില്‍ കൂടുതല്‍ തവണ അദ്ദേഹത്തെ പുറത്താക്കാനും സാധിച്ചു.

പോണ്ടിംഗിനെതിരെ ആധിപത്യം നേടിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ഹര്‍ഭജന്‍. മുന്‍ ഓസീസ് താരം ബ്രട്ട് ലീയുമായി യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിംഗിന്റെ പ്രതിരോധത്തിലെ പിഴവാണ് തന്നെ സഹായിച്ചതെന്നാണ് ഹര്‍ഭജന്‍ പറഞ്ഞു. ''മഹാനായ താരമാണ് റിക്കി പോണ്ടിംഗ്. ഏത് ബൗളര്‍ക്കെതിരേയും ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വിട്ടുകൊടുക്കാരിക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. 

അദ്ദേഹം പ്രതിരോധിക്കുന്നതിലെ പിഴവ് കണ്ടെത്താന്‍ എനിക്കായിരുന്നു. ബാറ്റ് മുറുകെ പിടിച്ചാണ് അദ്ദേഹം പ്രതിരോധിക്കുന്നത്. അതുകൊണ്ട് കുത്തിയുയരുന്നു പന്തുകള്‍ക്കെതിരെ അനായാസം കളിക്കാനാവില്ല. ഈ ദൗര്‍ബല്യമാണ് ഞാന്‍ മുതലാക്കിയതും.'' ഹര്‍ഭജന്‍ പറഞ്ഞു.

''മാത്രമല്ല, തന്നോടുള്ള ദേഷ്യം പലപ്പോഴും പോണ്ടിംഗിനെ പ്രകോപിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതും അദ്ദേഹത്തിനെതിരെ ആധിപത്യം പുലര്‍ത്താന്‍ കാരണമായി. ടെസ്റ്റില്‍ മാത്രം 11-12 തവണ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചത് ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. കാരണം പോണ്ടിംഗ് ലോകോത്തര താരങ്ങളില്‍ ഒരാളാണ്. ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് ആധിപത്യം പുലര്‍ത്തുന്ന അഞ്ച് പേരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റിക്കി പോണ്ടിംഗുണ്ടാവും.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചിട്ടുള്ള പോണ്ടിംഗ് അവരുടെ പരിശീലകനായും പ്രവര്‍ത്തിച്ചു. നിലവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്. ഹര്‍ഭജന്‍ അടുത്തിടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏതെങ്കിലും ഐപിഎല്‍ ടീമിന്റെ കോച്ചിംഗ് സംഘത്തില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതുവരെ അദ്ദേഹം ഏതെങ്കിലും ഐപിഎല്‍ ടീമിന്റെ ഭാഗമായിട്ടില്ല. അദ്ദേഹം ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് അദ്ദേഹം മത്സരിക്കുക.