ബ്രിസ്ബേനില്‍ രോഹിത് നേരത്തെ ഇറങ്ങുമെന്ന് ഗവാസ്കര്‍ പറഞ്ഞെങ്കിലും അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. പെര്‍ത്തില്‍ പരീക്ഷിച്ച് വിജയിച്ച അതേ ബാറ്റിംഗ് ഓര്‍ഡര്‍ തന്നെയാവും ബ്രിസ്ബേനിലും കളിക്കുക.

ബ്രിസ്ബേന്‍: പെര്‍ത്തിലെ ആദ്യ ടെസ്റ്റിലെ ആവേശജയത്തിന് പിന്നാലെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് തോല്‍വി വഴങ്ങിയതോടെ ഇന്ത്യൻ ടീമും ക്യാപ്റ്റ്ൻ രോഹിത് ശര്‍മയും വിമര്‍ശനങ്ങളുടെ പിച്ചിലാണിപ്പോള്‍. അഡ്‌ലെയ്ഡില്‍ രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ രാഹുലിന് വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിഞ്ഞുകൊടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നേടാനായത് വെറും ഒമ്പത് റൺസ് മാത്രമാണ്.

ഈ സാഹചര്യത്തില്‍ ബ്രിസ്ബേനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ എന്തൊക്കെ മാറ്റങ്ങളാകും ഇന്ത്യൻ ടീമില്‍ വരുത്തുക എന്ന് പ്രവചിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. രണ്ടാം ടെസ്റ്റില്‍ മധ്യനിരയില്‍ നിരാശപ്പെടുത്തിയെങ്കിലും ബ്രിസ്ബേനിലും രോഹിത് മധ്യനിരയില്‍ തന്നെ തുടരുമെന്ന് ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ബ്രിസ്ബേനില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ എന്തെങ്കിലും മാറ്റും വരുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ബ്രിസ്ബേനിലും മാറ്റമുണ്ടാകില്ല, രോഹിത് മധ്യനിരയില്‍ തന്നെ; നിര്‍ണായക സൂചനയുമായി ഇന്ത്യയുടെ പരിശീലന സെഷൻ

ഫോമിലല്ലാത്ത രോഹിത്തിനെ ബ്രിസ്ബേനില്‍ ഓപ്പണറായി ഇറക്കുന്നത് ബുദ്ധിപരമായിരിക്കില്ല.ബ്രിസ്ബേനില്‍ രോഹിത് നേരത്തെ ഇറങ്ങുമെന്ന് ഗവാസ്കര്‍ പറഞ്ഞെങ്കിലും അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. പെര്‍ത്തില്‍ പരീക്ഷിച്ച് വിജയിച്ച അതേ ബാറ്റിംഗ് ഓര്‍ഡര്‍ തന്നെയാവും ബ്രിസ്ബേനിലും കളിക്കുക.

ഇതിന് പുറമെ ബൗളിംഗ് നിരയിലാണ് രണ്ട് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ആര്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. പെര്‍ത്തില്‍ സുന്ദര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാമത്തെ മാറ്റം പേസ് നിരയിലായിരിക്കും. ഹര്‍ഷിത് റാണക്ക് പകരം പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനിലെത്തും. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ ഹര്‍ഷിതിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. ബ്രിസ്ബേനിലെ ബൗൺസുള്ള പിച്ചില്‍ പ്രസിദ്ധ് കൃഷ്ണക്ക് തിളങ്ങാനാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 14നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്ബേനില്‍ തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക