മാച്ച് റഫറി ഹര്‍ഭജനെ തെളിവെടുപ്പിന് വിളിക്കുകയും ഹര്‍ഭജനുവേണ്ടി ഇന്ത്യന്‍ താരങ്ങളും സൈമണ്ട്സിനുവേണ്ടി ഓസീസ് താരങ്ങളും തെളിവെടുപ്പില്‍ ഹാജരാവുകയും ഇന്ത്യ പരമ്പര ബഹിഷ്കരിക്കരിക്കാനൊരുങ്ങുകയും ചെയ്തിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ ഹര്‍ഭജനെ പിന്നീട് കുറ്റവിമുക്തനാക്കി. 

ചണ്ഡീഗഡ്: 2008ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ മങ്കിഗേറ്റ്(Monkeygate) വിവാദത്തെക്കുറിച്ച് എല്ലാം തുറന്നുപറയുമെന്ന് സജീവ ക്രിക്കറ്റില്‍ നിന്ന് ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഹര്‍ഭജന്‍ സിംഗ്(Harbhajan Singh). വിവാദത്തില്‍ തന്‍റെ ഭാഗം ആരും കേട്ടിട്ടില്ലെന്നും സത്യത്തിന് എല്ലായ്പ്പോഴും രണ്ട് വശങ്ങളുണ്ടാകുമെന്നും ഹര്‍ഭജന്‍ സിംഗ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2008ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ സിഡ്നി ടെസ്റ്റിനിടെയാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധത്തെതന്നെ ഉലച്ച വിവാദമായ സംഭവം നടന്നത്. ബാറ്റിംഗിനിടെ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്സിനെ( Andrew Symonds) ഹര്‍ഭജന്‍ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗ്(Ricky Ponting) അമ്പയര്‍മാരായ സ്റ്റീവ് ബക്നറോടും മാര്‍ക്ക് ബെന്‍സണോടും ഹര്‍ഭജനെതിരെ ഔദ്യോഗികമായി പരാതിപ്പെട്ടു. സൈമണ്ട്സിനെ ഹര്‍ഭജന്‍ കുരങ്ങനെന്ന് വിളിച്ചുവെന്നായിരുന്നു ഓസ്ട്രേലിയയുടെ ആരോപണം.

മാച്ച് റഫറി ഹര്‍ഭജനെ തെളിവെടുപ്പിന് വിളിക്കുകയും ഹര്‍ഭജനുവേണ്ടി ഇന്ത്യന്‍ താരങ്ങളും സൈമണ്ട്സിനുവേണ്ടി ഓസീസ് താരങ്ങളും തെളിവെടുപ്പില്‍ ഹാജരാവുകയും ഇന്ത്യ പരമ്പര ബഹിഷ്കരിക്കരിക്കാനൊരുങ്ങുകയും ചെയ്തിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ ഹര്‍ഭജനെ കുറ്റവിമുക്തനാക്കി.

എന്നാല്‍ വിവാദ സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഹര്‍ഭജന്‍ ഇതുവരെ തയാറായിട്ടില്ല. സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമായിരുന്നുവെന്ന് പറഞ്ഞ ഹര്‍ഭജന്‍ തന്‍റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അതെന്നും വ്യക്തമാക്കി. സിഡ്നി ടെസ്റ്റില്‍ സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമായിരുന്നു. അതിലേക്ക് നയിച്ച സംഭവങ്ങളു. അതിനെക്കുറിച്ച് ഞാനൊന്നും ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്നാല്‍ സത്യം എന്താണെന്ന് എനിക്കറിയാം. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എന്‍റെ ഭാഗം ആരും കേട്ടിട്ടില്ല ഇതുവരെ. എന്നാല്‍ അതിനെക്കുറിച്ചെല്ലാം എന്‍റെ വരാനിരിക്കുന്ന ആത്മകഥയില്‍ തുറന്നെഴുതും.

കരിയറില്‍ വലിയ നഷ്ടബോധങ്ങളോ ദു:ഖങ്ങളോ ഇല്ലെന്നും എന്നാല്‍ 2011ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റത് കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ആ സമയം, ആരെങ്കിലും എന്നെ പിന്തുണച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍റെ കരിയര്‍ വ്യത്യസ്തമാവുമായിരുന്നു. പക്ഷെ അതില്‍ ദു:ഖമൊന്നുമില്ല. കാരണം, തീരുമാനമെടുക്കുന്നവര്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങളാണല്ലോ എടുക്കുക. അതിലെനിക്ക് ഒന്നും പറയാനില്ല ഹര്‍ഭജന്‍ പറഞ്ഞു.