തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ. ശബരിമല തീർത്ഥാടകരുടെ വാഹനാപകടത്തിൽ മരിച്ച 8 വയസുകാരൻ 7 പേർക്കും, തലച്ചോറിൽ രക്തസ്രാവമുണ്ടായി മരിച്ച 53 കാരനായ ദിവാകർ 5 പേർക്കുമാണ് തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്തത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ. മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 4 പേർക്കുമാണ് പുതുജീവനേകിയത്. ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തിൽ പെട്ട് ജീവൻ നഷ്ടമായ 8 വയസുകാരന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റാണ് എട്ട് വയസുകാരൻ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ ലിവർ, കിഡ്നി, കോർണിയ, ഹാർട്ട് വാൽവ് എന്നിവയാണ് ദാനം ചെയ്തത്.
അഞ്ച് പേർക്ക് പുതുജീവനേകി ദിവാകർ
അഞ്ച് പേർക്ക് പുതുജീവൻ നൽകിയാണ് കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ് രാജേഷ് യാത്രയായത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ദിവാകറിന്‍റെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്തു. ദിവാകറിന്‍റെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. ദിവാകറിൻ്റെ വൃക്കകളിലൊന്ന് വന്ദേഭാരത് ട്രെയിനിൽ കോഴിക്കോടെത്തിച്ചു. തീവ്രമായ ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ദിവാകറിന്റ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
തിരുവനന്തപുരത്ത് ടാക്സ് കൺസൾട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ദിവാകർ. ഡിസംബർ 14 ന് രാത്രി 10 ന് കടുത്ത തലചുറ്റലിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 17 ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകി. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. അഡ്വക്കേറ്റ് അശ്വതി ബോസാണ് ഭാര്യ: പ്ലസ്ടു വിദ്യാർഥി പൂർണിമ രാജേഷാണ് മകൾ. സംസ്കാര ചടങ്ങുകൾ നാളെ ജവഹർനഗറിലെ വീട്ടിൽ നടക്കും.


