മുംബൈയുടെ തോല്‍വിക്ക് തൊട്ടുപിന്നാലെ ഹാർദിക്കിന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പരതിയ ആരാധകരാണ് ഹാര്‍ദിക്കിന്‍റെ ഫോളോവേഴ്സ് ലിസ്റ്റില്‍ നിന്ന് മുംബൈ ഇന്ത്യൻസ് മിസ്സിംഗ് ആണെന്ന് കണ്ടെത്തിയത്.
റായ്പൂർ: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അവസാന പന്തില്‍ തോറ്റ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്താതെ പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെ അല്‍പനേരത്തേക്ക് അണ്‍ഫോളോ ചെയ്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പരിക്കുമൂലം ഹാര്‍ദിക് കളിക്കാതിരുന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യൻസിനെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലായിരുന്നു ആര്‍സിബി മറികടന്നത്. ഇതോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായി.

മുംബൈയുടെ തോല്‍വിക്ക് തൊട്ടുപിന്നാലെ ഹാർദിക്കിന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പരതിയ ആരാധകരാണ് ഹാര്‍ദിക്കിന്‍റെ ഫോളോവേഴ്സ് ലിസ്റ്റില്‍ നിന്ന് മുംബൈ ഇന്ത്യൻസ് മിസ്സിംഗ് ആണെന്ന് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഹാർദിക് ഫോളോ ചെയ്യുന്നവരുടെ എണ്ണം 151ൽ നിന്ന് 150 ആയി കുറഞ്ഞതിന്‍റെ സ്ക്രീൻഷോട്ടുകൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ഹാര്‍ദിക്കും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ബന്ധം മോശമായെന്ന വാര്‍ത്തകളും പ്രചരിച്ചു. ഹാര്‍ദിക്കിനെ മുംബൈ പുറത്താക്കിയെന്നുവരെ സോഷ്യൽ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഹാര്‍ദിക്കിന്‍റെ ഫോളോവേഴ്സ് ലിസ്റ്റില്‍ വീണ്ടും മുംബൈ ഇന്ത്യൻസ് തിരിച്ചെത്തി.

മുംബൈ ഇന്ത്യൻസിനും ഹാർദിക്കിനും ഒരുപോലെ നിരാശ നൽകുന്നതായിരുന്നു ഇത്തവണത്തെ ഐപിഎല്‍. ക്യാപ്റ്റനായി എട്ട് മത്സരങ്ങളിൽ നിന്ന് 2 ജയം മാത്രം നേടിയ ഹാര്‍ദിക് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിരാശപ്പെടുത്തി. 8 കളികളില്‍ 146 റൺസ് മാത്രമെടുത്ത ഹാര്‍ദിക്കിന് 4 വിക്കറ്റ് മാത്രമാണ് നേടിയത്. 2024-ൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ നായകനാക്കിയത് മുതൽ ആരാധകരുടെ വലിയ പ്രതിഷേധം മാനേജ്‌മെന്റ് നേരിട്ടിരുന്നു. തുടർച്ചയായ രണ്ടാം സീസണിലും ടീമിന് പ്ലേ ഓഫിൽ എത്താൻ കഴിയാതെ പോയത് ഹാർദിക്കിന്‍റെ നായകസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ്. ടീം മാനേജ്‌മെന്‍റ് ഹാർദിക്കിന് നിലവിൽ പിന്തുണ നൽകുന്നുണ്ടെങ്കിലും, പുതിയ സംഭവവികാസങ്ങൾ ഹാർദിക് അടുത്ത സീസണിൽ മുംബൈയിൽ തുടരുമോ എന്ന കാര്യത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
