ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനോ ഷഹീന്‍ അഫ്രീദിയോ ബാബറിന് പകരം പാക് നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനാണ് അഫ്രീദി. റിസ്‌വാനാകട്ടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ നായകനും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ബാബറിന് കീഴില്‍ ഷാന്‍ മസൂദാണ് വൈസ് ക്യാപ്റ്റനായിരുന്നത്. 

ലാഹോര്‍: ബാറ്റിംഗില്‍ മിന്നുന്ന ഫോമിലാണെങ്കിലും പാക്കിസ്ഥാന്‍ നായകനെന്ന നിലയില്‍ ബാബര്‍ അസമിന്‍റെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. ടി20 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ നാട്ടില്‍ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ ടി20പരമ്പര നേടാന്‍ കഴിയാതിരുന്ന ബാബറിന് ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരയും നഷ്ടമായതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തിന് ഭീഷണി ഉയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ 0-3ന് തോറ്റതും ബാബറിന്‍റെ സ്ഥാനത്തിന് ഭീഷണിയായി. ഇതിനെല്ലാം പുറമെ കാമുകിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും ബാബറിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാക് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ബാബറിനെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനോ ഷഹീന്‍ അഫ്രീദിയോ ബാബറിന് പകരം പാക് നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനാണ് അഫ്രീദി. റിസ്‌വാനാകട്ടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ നായകനും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ബാബറിന് കീഴില്‍ ഷാന്‍ മസൂദാണ് വൈസ് ക്യാപ്റ്റനായിരുന്നത്.

ഇവരൊക്കെ ഉണ്ടെങ്കിലും അടുത്ത പാക് നായകനാവാന്‍ യോഗ്യന്‍ മറ്റൊരു താരമാണെന്ന് തുറന്നു പറയുകയാണ് പാക് പേസര്‍ ഹസന്‍ അലി. പാക് ഓള്‍ റൗണ്ടറായ ഷദാബ് ഖാനെയാണ് ബാബറിന്‍റെ പിന്‍ഗാമിയായി ഹസന്‍ അലി നിര്‍ദേശിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് തെളിയിച്ച താരമാണ് ഷദാബെന്നും എന്തുകൊണ്ടും പാക് ക്യാപ്റ്റനാവാന്‍ യോഗ്യനാണെന്നും ഹസന്‍ അലി പറഞ്ഞു.

പാക്കിസ്ഥാനെ രണ്ട് മത്സരങ്ങളില്‍ നയിച്ച പരിചയവും ഷദാബിനുണ്ടെന്നും ഏത് സാഹചര്യത്തിലും വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറുള്ള കളിക്കാരനാണ് ഷദാബെന്നും ഹസന്‍ അലി വ്യക്തമാക്കി. കുറച്ചുകാലം പാക് ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന ഷദാബ് കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനുവേണ്ടിയുള്ള വിക്കറ്റ് വേട്ടയിലും ഒന്നാമതെത്തിയിരുന്നു. ബാറ്റിംഗിലും നിര്‍ണായക സംഭാവന നല്‍കാന്‍ ഷദാബിന് കഴിഞ്ഞിട്ടുണ്ട്.