251 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും മിന്നല്‍ തുടക്കം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ ഓവറില്‍ തന്നെ ചെന്നൈക്ക് റുതുരാജിനെ നഷ്ടമായി.
ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈയെ 43 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചപ്പോള്‍ സഞ്ജു ഉള്‍പ്പെടെയുള്ള മുന്‍നിര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ ചെന്നൈക്ക് 19.4 ഓവറില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. തോല്‍വിയോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി. ഐപിഎല്ലില്‍ ആദ്യമായാണ് സീസണിലെ ആദ്യ 3 കളികളും ചെന്നൈ തോല്‍ക്കുന്നത്. സ്കോര്‍ ആര്‍സിബി 20 ഓവരില്‍ 250-3, ചെന്നൈ 19.4 ഓവറില്‍ 207 ന് ഓള്‍ ഔട്ട്.
അടിതെറ്റി വീണു
251 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും മിന്നല്‍ തുടക്കം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ ഓവറില്‍ തന്നെ ചെന്നൈക്ക് റുതുരാജിനെ നഷ്ടമായി. ജേക്കബ് ഡഫിക്കെതിരെ സിക്സ് അടിച്ചു തുടങ്ങിയ റുതുരാജ് അടുത്ത പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ആയുഷ് മാത്രെക്ക് കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ രജത് പാട്ടീദാറിന് ക്യാച്ച് നല്‍കി മാത്രെ മടങ്ങി.
മൂന്നാം ഓവറില്‍ ജേക്കബ് ഡഫിക്കെതിരെ സിക്സ് അടിച്ച് പ്രതീക്ഷ നല്‍കിയ സഞ്ജു അടുത്ത പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സഞ്ജു രണ്ടക്കം കടക്കാതെ പുറത്താവുന്നത്. മൂന്നാം ഓവറില്‍ 30-3ലേക്ക് വീണ ചെന്നൈയെ സര്‍ഫറാസ് ഖാന്‍റെ മിന്നലടികള്‍ പവര്‍ പ്ലേയില്‍ 70 കടത്തി. എന്നാല്‍ അഞ്ചാം നമ്പറിലിറങ്ങിയ കാര്‍ത്തിക് ശര്‍മയും(6), അര്‍ധസെഞ്ചുറി തികച്ച സര്‍ഫറാസും(25 പന്തില്‍ 50) സിക്സ് അടിച്ചു തുടങ്ങിയ ശിവം ദുബെയും(13 പന്തില്‍ 18) മടങ്ങുമ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ 108 റണ്‍സെ ഉണ്ടായിരുന്നുള്ളു.
പത്താം ഓവറില്‍ 108-6ലേക്ക് വീണ ചെന്നൈയെ പ്രശാന്ത് വീറും(29 പന്തില്‍ 43) ജാമി ഓവര്‍ടണും(16 പന്തില്‍ 37) നടത്തിയ ചെറുത്തുനില്‍പ്പ് 165ല്‍ എത്തിച്ചു. പ്രശാന്ത് വീറിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ചെന്നൈയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. ഓവര്‍ടണെ സുയാഷ് ശര്‍മയും വീഴ്ത്തിയതോടെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റെടുത്ത് ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പേസറായി. ക്രുനാല്‍ പാണ്ഡ്യയും ജേക്കബ് ഡഫിയും ആര്‍സിബിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ദേവ്ദത്ത് പടിക്കലിന്‍റെയും ടിം ഡേവിഡിന്‍റെയും രജത് പാട്ടീദാറിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തല്‍ 250 റണ്‍സെടുത്തത്. ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 25 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. രജത് പാട്ടീദാര്‍ 19 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സും ഫില്‍ സാള്‍ട്ട് 30 പന്തില്‍ 46 റണ്‍സും വിരാട് കോലി 18 പന്തില്‍ 28 റണ്‍സുമെടുത്ത് പുറത്താ.ി. അവസാന അഞ്ചോവറില്‍ 97 റണ്‍സാണ് ആര്‍സിബി ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
