സഞ്ജു വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നാണ്. അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്‍റെ പ്ലാനിൽ ഭാഗമായി മാറിയിരിക്കുന്നു. ലോകകപ്പിന്‍റെ തുടക്കത്തിൽ സഞ്ജു ഇന്ത്യയുടെ പദ്ധതികളിൽ ഉണ്ടായിരുന്നില്ല.
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പര്‍ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റൺസെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജു വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നാണ്. അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്‍റെ പ്ലാനിൽ ഭാഗമായി മാറിയിരിക്കുന്നു. ലോകകപ്പിന്‍റെ തുടക്കത്തിൽ സഞ്ജു ഇന്ത്യയുടെ പദ്ധതികളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇടംകൈയ്യൻ ബാറ്റർമാർ ഓഫ് സ്പിന്നിന് മുന്നിൽ പതറിയതും അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും സഞ്ജുവിനായി വഴിതുറന്നു.
ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റില്ലായിരുന്നെങ്കിൽ സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് പരിഗണിക്കില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു. ഇഷാൻ കിഷൻ മികച്ച ഫോമിലായിരുന്നിട്ടും ടീം ബാലൻസിനായി സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടി വന്നത് വിധി നിയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 196 റൺസ് പിന്തുടരുമ്പോൾ സഞ്ജു കാണിച്ച പക്വതയെ ചോപ്ര പ്രത്യേകം എടുത്തുപറഞ്ഞു. ഒരു ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ അത് ഒരിക്കൽ പോലും 12-ലേക്ക് ഉയരാതെ സഞ്ജു നോക്കി.
മറ്റ് ബാറ്റർമാർ തകർത്തടിക്കുമ്പോൾ സ്ട്രൈക്ക് കൈമാറി സഞ്ജു പക്വത കാണിച്ചു. തനിക്ക് റണ്‍സ് നേടണമന്ന വാശിയോ ഈഗോയോ ഇല്ലാതെ ടീമിനായി കളിച്ചു. ഒരു ഓപ്പണറായി ഇറങ്ങി കളി അവസാനം വരെ നിന്ന് വിജയിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. സഞ്ജു അത് 'സർജിക്കൽ പ്രിസിഷനോടെ' പൂർത്തിയാക്കി.
പഴയ സഞ്ജുവിൽ നിന്ന് വ്യത്യസ്തനായി കൂടുതൽ ഉത്തരവാദിത്തമുള്ള സഞ്ജുവിനെയാണ് ഈ ലോകകപ്പിൽ കാണുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. പണ്ട് നല്ല തുടക്കം കിട്ടിയാൽ സഞ്ജു വിക്കറ്റ് വലിച്ചെറിയുമായിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹം ഉറച്ചുനിന്നു. എല്ലാവരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്, സഞ്ജു ഒരു ലോക ചാമ്പ്യനാണ്. ഇത്തവണ ഇന്ത്യയുടെ ബാധ്യതയായി കളിക്കാരന്‍ തന്നെ ഇപ്പോൾ ടീമിന്‍റെ നട്ടെല്ലായി മാറിയിരിക്കുന്നു. സഞ്ജു സാംസൺ മനോഹരമായി ബാറ്റ് ചെയ്യുമ്പോൾ ജീവിതം തന്നെ സുന്ദരമായി തോന്നുമെന്ന വാക്കുകളോടെയാണ് ചോപ്ര വീഡിയോ അവസാനിപ്പിച്ചത്. 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്‍റെ ബാറ്റിംഗ് മികവിൽ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്.


