ജസ്പ്രീത് ബുമ്രയോ, റിഷഭ് പന്തോ ആണ് ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതെന്നും ഇരുവരും ക്യാപ്റ്റനാവുന്നില്ലെങ്കില്‍ കെ എല്‍ രാഹുല്‍ ആണ് ആ സ്ഥാനത്തിന് അര്‍ഹനെന്നും ശ്രീകാന്ത് പറഞ്ഞു.

ചെന്നൈ: രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ആരാകും ഇന്ത്യയെ നയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.യുവതാം ശുഭ്മാന്‍ ഗില്ലിന്‍റെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കം. ജസ്പ്രീത് ബുമ്രക്ക് ഫിറ്റ്നെസ് പ്രശ്നമാകുമെന്നതിനാലാണ് സെലക്ടര്‍മാര്‍ രോഹിത്തിന്‍റെ പിന്‍ഗാമിയായി ഗില്ലിനെ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഗില്ലിനെ ക്യാപ്റ്റനാക്കുന്നതിനെതിരെ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനം ഉറപ്പില്ലാത്ത ഒരു താരത്തെ എങ്ങനെയാണ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കുകയെന്ന് ശ്രീകാന്ത് ചോദിച്ചു. ജസ്പ്രീത് ബുമ്രയോ, റിഷഭ് പന്തോ ആണ് ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതെന്നും ഇരുവരും ക്യാപ്റ്റനാവുന്നില്ലെങ്കില്‍ കെ എല്‍ രാഹുല്‍ ആണ് ആ സ്ഥാനത്തിന് അര്‍ഹനെന്നും ശ്രീകാന്ത് പറഞ്ഞു.

ടെസ്റ്റ് ടീമില്‍ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനം ഉറപ്പില്ല. അതുകൊണ്ട് തന്നെ ജസ്പ്രീത് ബുമ്രയാകണം രോഹിത്തിന്‍റെ പിന്‍ഗാമി. ഇനി ബുമ്രക്ക് പരിക്ക് പ്രശ്നമാണെങ്കില്‍ റിഷഭ് പന്തോ കെ എല്‍ രാഹുലോ ടെസ്റ്റ് ക്യാപ്റ്റനാവണമെന്നും ശ്രീകാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വിദേശത്ത് ഗില്ലിന്‍റെ മോശം റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്‍റെ വിമര്‍ശനം. വിദേശത്ത് കളിച്ച 12 ഇന്നിംഗ്സുകളില്‍ 19 റണ്‍സ് മാത്രമാണ് ഗില്ലിന്‍റെ ബാറ്റിംഗ് ശരാശരി. വിദേശത്ത് ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിട്ടില്ല. ഓപ്പണറെന്ന നിലയില്‍ 31.54 ശരാശരി മാത്രമുള്ള ഗില്ലിന് ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്താനായിട്ടില്ല. ഇംഗ്ലണ്ടില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ 88 റണ്‍സ് മാത്രമാണ് ഗില്ലിന്‍റെ സമ്പാദ്യം.

വിരാട് കോലി വിരമിച്ച നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെയാണ് കളിപ്പിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി മുന്നോട്ടുള്ള വഴിയില്‍ ഇന്ത്യയുടെ നട്ടെല്ലാകുക രാഹുലാകും. മികച്ച സാങ്കേതികത്തികവുള്ള രാഹുലിന് നാലാം നമ്പറില്‍ സ്ഥിരമായി കളിപ്പിക്കാൻ ടീം മാനേജ്മെന്‍റ് തയാറാവണമെന്നും ശ്രീകാന്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക