വനിതാ ടി20യില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് മന്ദാന.

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20യില്‍ സെഞ്ച്വറി നേടിയാണ് സ്മൃതിയുടെ ചരിത്രനേട്ടം. ഓപ്പണറായി ഇറങ്ങിയ സ്മൃതി 62 പന്തില്‍ 112 റണ്‍സെടുത്തു. 15 ഫോറും മൂന്ന് സിക്‌സും അടങ്ങിയതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സെഞ്ച്വറി. ട്വന്റി 20യില്‍ സ്മൃതിയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. അതേസമയം, ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ ബെത്ത് മൂണിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു.

ഇരുവര്‍ക്കും എട്ട് 50+ സ്‌കോറുകളാണ് ഇരുവര്‍ക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാന്‍ഡ്ര ഡോട്ടിന്‍ (3), ഹെയ്ലി മാത്യൂസ് (3), ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് (3) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വനിതാ ടി20യില്‍ മന്ദാന - ഷെഫാലി വര്‍മ സഖ്യം ഏറ്റവും കൂടുതല്‍ ഫിഫ്റ്റി-പ്ലസ് സ്റ്റാന്‍ഡുകള്‍ ഉള്ള ജോഡിയായി മാറി. ഓസ്‌ട്രേലിയയുടെ അലിസ്സ ഹീലി - ബേത് മൂണി സഖ്യത്തിന്റെ റെക്കോഡാണ് ഇരുവരും തകര്‍ത്തത്. ഇരുവരും തമ്മില്‍ 20 തവണ 50+ സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. മന്ദാന - ഷെഫാലി ഇന്നലെ ഇരുവരേയും മറികടക്കുകയായിരുന്നു.

വനിതാ ടി20യില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് മന്ദാന. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്. 2018ല്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ആ ഇന്നിംഗ്‌സ്. 103 റണ്‍സാണ് ഹര്‍മന്‍പ്രീത് അടിച്ചെടുത്തത്. മന്ദാന ഇന്നലെ 112 റണ്‍സ് നേടിയതോടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അവരുടെ പേരിലായി.

വനിതാ ടി20യില്‍ ഇന്ത്യയ്ക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയ താരങ്ങള്‍

സ്മൃതി മന്ദാന - ഇംഗ്ലണ്ടിനെതിരെ 112

ഹര്‍മന്‍പ്രീത് കൗര്‍ - ന്യൂസിലന്‍ഡിനെതിരെ 103

മിതാലി രാജ് - മലേഷ്യയ്ക്കെതിരെ 97*

സ്മൃതി മന്ദാന - അയര്‍ലന്‍ഡിനെതിരെ 87

സ്മൃതി മന്ദാന - ന്യൂസിലന്‍ഡിനെതിരെ 86

YouTube video player