ലോകകപ്പില്‍ പങ്കെടുക്കുക എന്നതുകൊണ്ട് മാത്രം സംതൃപ്തരാവുന്ന ടീമല്ല ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍. ഞങ്ങള്‍ ജയിക്കാനായാണ് വന്നിരിക്കുന്നത്.

ബാർബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ ഏറ്റവും അധികം ഭയക്കേണ്ടത് അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബസിനെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഗുര്‍ബാസിന്‍റെ ബാറ്റിംഗ് മികവിലാണ് അഫ്ഗാന്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി സൂപ്പര്‍ 8ല്‍ എത്തിയത്. ഗ്രൂപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഗുര്‍ബാസിന് അടിതെറ്റിയപ്പോഴാകട്ടെ അഫ്ഗാന്‍ വലിയ തോല്‍വി വഴങ്ങുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ജസ്പ്രീത് ബുമ്ര അടക്കമുള്ള ബൗളര്‍മാര്‍ക്കെതിരെയുള്ള തന്‍റെ സമീപനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗുര്‍ബാസ്. ഇന്ത്യന്‍ നിരയില്‍ ബുമ്രയെ മാത്രം ഭയന്നാല്‍ പോരെന്നും മറ്റ് അഞ്ച് ബൗളര്‍മാര്‍ കൂടിയുണ്ടെന്നും ഗുര്‍ബാസ് ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബുമ്രയെ മാത്രം ശ്രദ്ധിച്ചു കളിച്ചാല്‍ ഒരുപക്ഷേ മറ്റുള്ളവരുടെ പന്തില്‍ ഞാന്‍ പുറത്തായേക്കാം. ആര് പന്തെറിയുന്നു എന്നല്ല നോക്കുന്നത്, എന്‍റെ ഏരിയയിലാണ് പന്ത് കിട്ടുന്നതെങ്കില്‍ അത് ബുമ്രയെറിഞ്ഞാലും ഞാന്‍ തകര്‍ത്തടിക്കാന്‍ ശ്രമിക്കും. അത് ബുമ്രയാവാം, സിറാജാവാം അര്‍ഷ്ദീപാവാ അങ്ങനെ ആരുമാവാം. ഒന്നുകില്‍ അത് ബൗണ്ടറിയാവും അല്ലെങ്കില്‍ ഞാന്‍ പുറത്താവും. അതുകൊണ്ടുതന്നെ ഇത് ബുമ്രയും ഞാനും തമ്മിലുള്ള പോരാട്ടമല്ല.

ഫില്‍ സോള്‍ട്ട്-ബെയര്‍സ്റ്റോ വെടിക്കെട്ട്; വിന്‍ഡീസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് വമ്പന്‍ ജയം

ലോകകപ്പില്‍ പങ്കെടുക്കുക എന്നതുകൊണ്ട് മാത്രം സംതൃപ്തരാവുന്ന ടീമല്ല ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍. ഞങ്ങള്‍ ജയിക്കാനായാണ് വന്നിരിക്കുന്നത്. മുമ്പ് കളിച്ച ലോകകപ്പുകളില്‍ നിന്നുള്ള പ്രധാന മാറ്റവും ഇതു തന്നെയാണ്. മുമ്പൊക്കെ ഞങ്ങളടെ മാനസികാവസ്ഥ ലോകകപ്പില്‍ പങ്കെടുക്കുക എന്നത് മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് ഞങ്ങള്‍ക്കും ചാമ്പ്യന്‍മാരാവാന്‍ കഴിയും എന്നതിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ കിരീടം നേടണമെന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് മുകളിലില്ല. അതുകൊണ്ടുതന്നെ ഒരു സമയം ഒരു മത്സരം ജയിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആദ്യം സെമിയിലെത്തുകയും പിന്നീട് ഫൈനലിനെക്കുറിച്ച് ചിന്തിക്കാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗുര്‍ബാസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക