അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും(46 പന്തില്‍ 82*) 47 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കും 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിയാന്‍ റിക്കിള്‍ടണുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ അപരാജിതര്‍ തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 23 പന്തുകളും 9 വിക്കറ്റും ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും(46 പന്തില്‍ 82*) 47 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കും 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിയാന്‍ റിക്കിള്‍ടണുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക വമ്പന്‍ ജയം നേടിയതോടെ ഇന്ത്യ സെമിയിലെത്താനുള്ള സാധ്യതയും വര്‍ധിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വെയെയും ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 176-8, ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ 177-1.

തകര്‍പ്പന്‍ തുടക്കം

വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഓപ്പണര്‍മാരായ ഏയ്ഡന്‍ മാര്‍ക്രവും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രികക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്ത ഇരുവരും ചേര്‍ന്ന് 8 ഓവറില്‍ 95 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഡി കോക്ക് മടങ്ങിയശേഷവും തകര്‍ത്തടിച്ച മാര്‍ക്രം, 27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. വിന്‍ഡീസ് ഫീല്‍ഡര്‍മാരുടെ പിഴവുകളും ദക്ഷിണാഫ്രിക്കയെ തുണച്ചു. രണ്ടം ജയത്തോടെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍‍ഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ അടിപതറി 81-7ലേക്ക് കൂപ്പുകുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെയും ജേസണ്‍ ഹോള്‍ഡറുടെയും ബാറ്റിംഗ് മികവിസാണ് മികച്ച സ്കോറിലെത്തിയത്. 37 പന്തില്‍ 52 റണ്‍സുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്നപ്പോള്‍ ഹോള്‍ഡര്‍ 31 പന്തില്‍ 49 റൺസെടുത്തു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റബാഡ‍യും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിരക്ക് ക്യാപ്റ്റൻ ഷായ് ഹോപ്പും ബ്രാന്‍ഡന്‍ കിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ ഇരുവരും ചേര്‍ന്ന് 29 റണ്‍സെടുത്തു. എന്നാല‍ ഷായ് ഹോപ്പിനെ(6 പന്തില്‍ 16) മടക്കി റബാഡ കൂട്ടുകെട്ട് പൊളിച്ചതോടെ വിന്‍ഡീസിന്‍റെ തകര്‍ച്ച തുടങ്ങി. മൂന്നാം നമ്പറിലെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയറെ(2)യും റബാഡ മടക്കി. ബ്രാന്‍ഡന്‍ കിംഗിനെയും(11 പന്തില്‍ 21), റോവ്മാന്‍ പവലിനെയും(11 പന്തില്‍ 9), റോസ്റ്റൻ ചേസിനെയും പിന്നാലെ വീഴ്ത്തിയ എന്‍ഗിഡി വിന്‍ഡീസിന്‍റെ നടുവൊടിച്ചു. ഷെറഫൈൻ റൂഥര്‍ഫോര്‍ഡും ജേസണ്‍ ഹോള്‍ഡറും പ്രതീക്ഷ നല്‍കിയെങ്കിലും റൂഥര്‍ഫോര്‍ഡിനെ(10 പന്തില്‍ 12)യും മാത്യു ഫോര്‍ഡിനെയും(9 പന്തില്‍ 11) കോര്‍ബിന്‍ ബോഷ് വീഴ്ത്തിയതോടെ വിൻഡീസ് 83-7ലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീടായിരുന്നു ഹോള്‍ഡറുടെയും ഷെപ്പേര്‍ഡിന്‍റെയും രക്ഷാപ്രവര്‍ത്തനം. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി മൂന്നും റബാഡും കോര്‍ബിന്‍ ബോശും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക