രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളം പരാജയ ഭീതിയില്‍. മത്സരത്തിന്റെ അവസാന ദിനം 154 റണ്‍സിന്റെ ലീഡ് മാത്രമാണ് കേരളം നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്.

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളം പരാജയ ഭീതിയില്‍. മത്സരത്തിന്റെ അവസാന ദിനം 154 റണ്‍സിന്റെ ലീഡ് മാത്രമാണ് കേരളം നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്. തന്മയ് അഗര്‍വാള്‍ (29), അക്ഷത് റെഡ്ഡി (20) എന്നിവരാണ് ക്രീസില്‍. 106 റണ്‍സ് കൂടി നേടിയാല്‍ ഹൈദരാബാദിന് ജയം സ്വന്തമാക്കാം.

നാലാംദിനം ബാറ്റിങ് ആരംഭിച്ച കേരളം 218ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 207 എന്ന നിലയിലായിരുന്നു കേരളം. 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. 30 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് വാലറ്റത്ത് പിടിച്ചുനിന്നത്.

ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി കിരണ്‍, മെഹ്ദി ഹസന്‍, സാകേത് സൈറാം എന്നിവര്‍ രണ്ടും രവി തേജ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ 164നെതിരെ ഹൈദരാബാദ് 228 റണ്‍സാണ് നേടിയത്. 64 റണ്‍സിന്റെ ലീഡ് അവര്‍ക്കുണ്ടായിരുന്നു. കേളത്തിനായി സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ബേസില്‍ തമ്പിക്ക് മൂന്ന് വിക്കറ്റുണ്ടായിരുന്നു.