പ്രായം 50 ആയിട്ടേയുള്ളു. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇന്ത്യൻ പരിശീലകനാവാനുള്ള അവസരം ലഭിച്ചാല്‍ സ്വീകരിക്കും

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. മുമ്പും ഇന്ത്യൻ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയമില്ലായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു.

കരിയറില്‍ വിവിധ റോളുകള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായി, ബിസിസിഐ പ്രസിഡന്‍റായി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി, എന്നാല്‍ ഇപ്പോള്‍ അത്തരം ഉത്തരവാദിത്തങ്ങളൊന്നുമില്ല. പ്രായം 50 ആയിട്ടേയുള്ളു. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇന്ത്യൻ പരിശീലകനാവാനുള്ള അവസരം ലഭിച്ചാല്‍ സ്വീകരിക്കും. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ഗാംഗുലി പിടിഐക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവിലെ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ തുടക്കം അത്ര മികച്ചയാതിരുന്നില്ലെങ്കിലും ഭാവിയില്‍ മികവു കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയില്‍ ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയയിലും തോറ്റാണ് ഗംഭീര്‍ തുടങ്ങിയത്. പക്ഷെ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കി. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഗംഭീറിനെ സംന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പരിശീകലനെന്ന നിലയില്‍ ഗംഭീറിനെ അടുത്തറിയാന്‍ എനിക്കായിട്ടില്ല.

അദ്ദേഹവുമൊത്ത് ഇതുവരെ പ്രവര്‍ത്തിക്കാത്തതിനാല്‍ തന്ത്രപരമായും എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷെ അദ്ദേഹം എല്ലായ്പ്പോഴും ആവേശത്തോടെ കളിയെ സമീപിക്കുന്നയാളാണ്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചവരാണ്. സഹതാരങ്ങളോടും സീനിയര്‍ താരങ്ങളോടും ബഹുമാനത്തോടെ ഇടപെടുന്നയാളാണ്. കളിക്കാരോടായാലും ടീമിനോടായാലും മറ്റാരോടായാലും കാര്യങ്ങള്‍ വെട്ടിതുറന്നുപറയുന്ന വ്യക്തിയാണ്. പുറത്തുനിന്ന് നോക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. അദ്ദേഹം കാര്യങ്ങള്‍ പഠിക്കുകയും മെച്ചപ്പെടുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. ഗംഭീറിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക