തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്മാർ സാധാരണയായി ഉപയോഗിക്കാറുള്ള 'പ്രോസസ്', 'തോല്‍വിയില്‍ നിന്ന് പഠിക്കും രണ്ടു ടീമും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമെയുള്ളു തുടങ്ങിയ ഒഴുക്കൻ മറുപടികളൊന്നും ശ്രേയസ് അയ്യരിൽ നിന്ന് ഇത്തവണ ഉണ്ടായില്ല.
ട്രെന്‍റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് ഓള്‍ ഔട്ടായി റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി വഴങ്ങിയിരുന്നു.
തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്മാർ സാധാരണയായി ഉപയോഗിക്കാറുള്ള 'പ്രോസസ്', 'തോല്‍വിയില്‍ നിന്ന് പഠിക്കും രണ്ടു ടീമും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമെയുള്ളു തുടങ്ങിയ ഒഴുക്കൻ മറുപടികളൊന്നും ശ്രേയസ് അയ്യരിൽ നിന്ന് ഇത്തവണ ഉണ്ടായില്ല. തോൽവിയിൽ കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ച ശ്രേയസ്, ഇന്ത്യൻ പ്രകടനത്തെ അങ്ങേയറ്റം മോശം പ്രകടനം എന്നാണ് വിശേഷിപ്പിച്ചത്. ഞാൻ ഇതിലും മികച്ച മറ്റൊരു വാക്ക് തിരയുന്നില്ല, സത്യസന്ധമായി പറഞ്ഞാൽ ഇത് അങ്ങേയറ്റം മോശം പ്രകടനമായിരുന്നു. ഇത്രയും വലിയ മാർജിനിൽ തോൽക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഞങ്ങൾ തോൽവി അംഗീകരിക്കുന്നു. ഇനി ആദ്യപടി മുതൽ കാര്യങ്ങൾ വീണ്ടും പരിശോധിച്ച് എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ശ്രേയസ് പറഞ്ഞു.
ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും വൻ വിജയങ്ങളുടെ കരുത്തിൽ ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാനത്തെത്തിയ ശ്രേയസ് അയ്യർക്ക് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ അഞ്ച് മത്സരങ്ങളിലും ടീമിനെ വിജയവഴിയിൽ എത്തിക്കാനായില്ല. മത്സരത്തില്‍ ശ്രേയസിന്‍റെ പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു. ജോസ് ബട്ട്‌ലറെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി മികച്ച ഫോമിൽ എറിഞ്ഞ പ്രിൻസ് യാദവിനെ പെട്ടെന്ന് ബൗളിംഗിൽ നിന്ന് പിന്‍വലിച്ചതും ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ഹാട്രിക്കിന് അടുത്തെത്തിയ ഹർഷിത് റാണയെ ആക്രമണത്തിൽ നിന്ന് പിൻവലിച്ചതുമെല്ലാം ശ്രേയസിന്‍റെ പിഴവുകളായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
