മോശം വിക്കറ്റ് കീപ്പിങ്ങാണ് പന്തിനെ പുറത്തിരുത്താന്‍ കാരണമെന്ന് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ദില്ലി: ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതില്‍ വിവാദം ചൂടുപിടിക്കുന്നു. സെലക്ടര്‍മാരുടെ നടപടിക്കെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്കറും രംഗത്തെത്തി. സെലക്ടര്‍മാരുടെ തീരുമാനവും വിശദീകരണവും തന്നെ ഞെട്ടിച്ചെന്നാണ് ഗവാസ്കര്‍ പ്രതികരിച്ചത്.

മോശം വിക്കറ്റ് കീപ്പിങ്ങാണ് പന്തിനെ പുറത്തിരുത്താന്‍ കാരണമെന്ന് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.ടീം തെരഞ്ഞെടുപ്പ് യോഗത്തില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നത് പന്തിന്‍റെ വിഷയത്തിലായിരുന്നു. ധോണിക്കു കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം പന്തിനെയോ ദിനേഷ് കാര്‍ത്തിക്കിനെയോ പരിഗണിച്ചാല്‍ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് വിക്കറ്റ് കീപിങ് മികവ് പരിഗണിക്കപ്പെടുന്നത്. പ്രധാന മത്സരങ്ങളില്‍ കീപ്പിങ് മികവ് പ്രധാനമാണ്. അങ്ങനെയാണ് കാര്‍ത്തിക്കിന് നറുക്ക് വീണതെന്നായിരുന്നു സെലക്ടര്‍മാരുടെ വിശദീകരണം.

എന്നാല്‍, പന്തിനെ ഒഴിവാക്കിയത് ഉചിതമായ തീരുമാനമല്ലെന്നാണ് ഗവാസ്കര്‍ പറഞ്ഞത്. പന്തിന്‍റെ ബാറ്റിങ് മികച്ചതാണ്. വിക്കറ്റ് കീപ്പിങ് കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഇടം കൈയ്യനായതിനാല്‍ എതിര്‍ ടീമുകള്‍ക്ക് വെല്ലുവിളിയുമാണ്-ഗവാസ്കര്‍ പറഞ്ഞു. പന്തിനെ ഉള്‍പ്പെടുത്താത്തത് മണ്ടത്തരമാണെന്ന് മൈക്കല്‍ വോണ്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.