ഏഷ്യാ കപ്പും ടി20 ലോകകപ്പും നമ്മൾ നേടി. എല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ എന്തിനാണ് ഈയൊരു മാറ്റം എന്ന് എന്‍റെ മനസ് ചോദിച്ചുകൊണ്ടിരുന്നു. ഒന്നര മാസത്തോളം വീട്ടിൽ ഒറ്റയ്ക്കിരുന്നപ്പോൾ ഇതെങ്ങനെ സാധ്യമാകും' എന്ന് ചിന്തിച്ചുപോയി.
മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പ് വിജയത്തിന് ശേഷം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് സെലക്ടർമാർ നായകനായി ചുമതലപ്പെടുത്തിയത്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ നേരിട്ട കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 'സ്‌കൈ' തുറന്നുപറഞ്ഞത്.
തന്‍റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്‍റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്. ടീമിന്‍റെ ഭാവിക്കായി സെലക്ടർമാർ എടുത്ത തീരുമാനത്തെ ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു- സൂര്യകുമാർ വ്യക്തമാക്കി.
സെലക്ടര്‍മാകുടെ തീരുമാനം ഉൾക്കൊണ്ടെങ്കിലും പിന്നീട് മാനസികമായി താൻ ഏറെ ബുദ്ധിമുട്ടിയെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു പരമ്പര പോലും തോൽക്കാത്ത ടീമാണ് നമ്മുടേത്. ഏഷ്യാ കപ്പും ടി20 ലോകകപ്പും നമ്മൾ നേടി. എല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ എന്തിനാണ് ഈയൊരു മാറ്റം എന്ന് എന്‍റെ മനസ് ചോദിച്ചുകൊണ്ടിരുന്നു. ഒന്നര മാസത്തോളം വീട്ടിൽ ഒറ്റയ്ക്കിരുന്നപ്പോൾ ഇതെങ്ങനെ സാധ്യമാകും' എന്ന് ചിന്തിച്ചുപോയി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശ്വസിപ്പിക്കാൻ എത്തുമായിരുന്നു. എന്നാൽ അവർ മടങ്ങിക്കഴിയുമ്പോൾ ഞാൻ വീണ്ടും ഒറ്റയ്ക്കായി-സൂര്യകുമാർ പറഞ്ഞു.
ടീം പ്രഖ്യാപിക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തന്നെ ഫോണിൽ വിളിച്ചിരുന്നതായി സൂര്യകുമാർ പറഞ്ഞു. ടീമിൽ പുതിയൊരാളിലേക്ക് മാറാനുള്ള സമയമായെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ എതിർത്തു സംസാരിച്ചില്ല. ടീമിന് നല്ലതെന്ന് കരുതിയാണ് അവർ ആ തീരുമാനമെടുത്തത്. അവർ എന്നെ വിളിച്ച് കാര്യം പറഞ്ഞു, അതിൽ ഒരു പ്രശ്നവുമില്ല. എപ്പോൾ വേണമെങ്കിലും ടീമിലേക്ക് തിരിച്ചുവരാൻ ഞാൻ ഒരുക്കമാണ്. എപ്പോൾ വിളിച്ചാലും കളിക്കാൻ ഞാൻ തയ്യാറാണെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷമായി ബാറ്റിംഗിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതാണ് സൂര്യകുമാറിന് വിനയായത്. എങ്കിലും സൂര്യകുമാറിന് ഇന്ത്യ തോൽവിയറിയാത്ത കുതിപ്പാണ് നടത്തിയത്. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മികച്ച കളിക്കാരനും നല്ലൊരു നായകനുമാണെന്നും അദ്ദേഹത്തോട് തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും സൂര്യകുമാർ വ്യക്തമാക്കി.
