മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചായി ഐപിഎല്ലില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുന്നു. കെ എല്‍ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ച ബെല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അല്ലെങ്കില്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം ഐപിഎല്ലില്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും വെളിപ്പെടുത്തി.

ദില്ലി: ഐപിഎല്ലിന്റെ ഭാഗമാകുക എന്നത് ഏതൊരു താരത്തിന്റെയും പരിശീലകന്റെയും വലിയ ആഗ്രഹമാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ 44ാം വയസ്സില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചായി ആ സ്വപ്നം സഫലീകരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബെല്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിന്റെ സന്തോഷം ബെല്‍ പങ്കുവെക്കുകയും ചെയ്തു... വിരമിച്ചപ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഭാഗമാകാന്‍ താല്‍പര്യമുണ്ടായിരുന്നത് ഐപിഎല്‍ ആയിരുന്നുവെന്ന് ബെല്‍ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന കെ.എല്‍. രാഹുലിനെ പ്രശംസിക്കാനും ബെല്‍ മറന്നില്ല. ഡല്‍ഹിയുടെ ബാറ്റിംഗ് നിരയില്‍ 445 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിലാണ് രാഹുല്‍. പ്രത്യേകിച്ച്, വെറും തല്ലിപ്പൊളി ക്രിക്കറ്റ് കളിക്കാതെ തന്റെ തനതായ ക്ലാസിക് ശൈലി നിലനിര്‍ത്തിക്കൊണ്ട് തന്നെ 180-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്താനുള്ള രാഹുലിന്റെ കഴിവിനെ ബെല്‍ പ്രശംസിച്ചു. പഞ്ചാബ് കിംഗ്സിനെതിരെ പുറത്താകാതെ നേടിയ 152 റണ്‍സ് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ബുദ്ധിമാനായ കളിക്കാരന്‍' എന്നാണ് രാഹുലിനെ ബെല്‍ വിശേഷിപ്പിച്ചത്.

അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ടീമിന്റെ ഈ സീസണിലെ ഉയര്‍ച്ച താഴ്ചകളെ ഒരു റോളര്‍കോസ്റ്റര്‍ യാത്രയോടാണ് ബെല്‍ ഉപമിച്ചത്. ഒരു മത്സരത്തില്‍ 264 റണ്‍സ് അടിച്ചുകൂട്ടിയ ടീം തൊട്ടടുത്ത മത്സരങ്ങളില്‍ പവര്‍പ്ലേയില്‍ തകരുന്ന കാഴ്ചയും കണ്ടു. ഇത്തരം വൈകാരിക നിമിഷങ്ങളില്‍ ശാന്തനായിരുന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണ് ഒരു പരിശീലകന്റെ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു.

സച്ചിനും ദ്രാവിഡും; മാറാത്ത മോഹം

തന്റെ കരിയറില്‍ ഐപിഎല്‍ കളിക്കാന്‍ കഴിയാത്തതില്‍ ബെല്ലിന് നിരാശയില്ല. എങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അല്ലെങ്കില്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം ഐപിഎല്ലില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് വലിയൊരു അനുഭവമാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വരും മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്ക് മുന്‍പായി ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ബെല്ലിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

YouTube video player