20 പന്തില്‍ 38 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റെടുത്ത് തിളങ്ങി.
ന്യൂചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ മാസ്മരിക ബാറ്റിംഗിന്‍റെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാാബദിനെ 47 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സടിച്ചപ്പോള്‍ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.2 ഓവറില്‍ 196 റണ്‍സിന് ഓള്‍ ഔട്ടായി.
20 പന്തില്‍ 38 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. സലീല്‍ അറോറ 21 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 11 പന്തില്‍ 33 റണ്‍സടിച്ചു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 58 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 2 വിക്കറ്റ് വീഴ്ത്തി. വെള്ളിയാഴ്ച ന്യൂചണ്ഡീഗഡില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് തോറ്റ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്‍റെ എതിരാളികള്‍. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 243-8, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.2 ഓവറില്‍ 196ന് ഓള്‍ ഔട്ട്.
തുടക്കത്തിലെ അടിതെറ്റി
244 റണ്‍സിന്‍റെ ഹിമാലയൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് രണ്ടാം പന്തിലെ അടിതെറ്റി.അക്കൗണ്ട് തുറക്കും മുമ്പ് അഭിഷേക് ശര്‍മയെ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച ജോഫ്ര ആര്‍ച്ചറാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ആദ്യ പന്ത് മുതല്‍ ആഞ്ഞടിച്ച ഇഷാന്‍ കിഷന്‍ 11 പന്തില്‍ 33 റണ്‍സെടുത്ത് രാജസ്ഥാന്‍റെ മനസില്‍ തീ കോരിയിട്ടെങ്കിലും അധികം നീണ്ടില്ല. ആര്‍ച്ചറുടെ അതിവേഗത്തിന് മുന്നിൽ കിഷനും പിഴച്ചു. 3 ഫോറും 3 സിക്സും പറത്തിയ കിഷന്‍ ഡൊണോവന്‍ ഫെരേരക്ക് ക്യാച്ച് നല്‍കി മടങ്ങി.
പിന്നാലെ വെടിക്കെട്ടിന് തുടക്കമിട്ട ട്രാവിസ് ഹെഡായിരുന്നു ആര്‍ച്ചറുടെ ഇരയായത്. ആര്‍ച്ചറുടെ അതിവേഗത്തില്‍ ഹെഡ്(8 പന്തില്‍ 17) ബൗള്‍ഡായി മടങ്ങി. സ്മരണ്‍ രവിചന്ദ്രനെ(1) നാന്ദ്രെ ബര്‍ഗര്‍ മടക്കിയതോടെ പവര്‍ പ്ലേയില്‍ ഹൈദരാബാദ് 71 റണ്‍സെടുത്തെങ്കിലും 4 വിക്കറ്റ് നഷ്ടമായി പതറി. അവസാന പ്രതീക്ഷയായ ഹെന്‍റിച്ച് ക്ലാസന്‍(10 പന്തില്‍ 18) തകര്‍പ്പനടികളുമായി പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേക്ക് പിന്നാലെ യാഷ്‌രാജ് പുഞ്ചുയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
83-5ലേക്ക് വീണ് തോല്‍വി ഉറപ്പിച്ച ഹൈദരാബാദിനെ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും സലീല്‍ അറോറയുടെയും പോരാട്ടം 100 കടത്തി. 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലെത്തി പ്രതീക്ഷ കാത്ത ഹൈദരാബാദിനെ ഞെട്ടിച്ച് നിതീഷിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ദാസുന്‍ ഷനക പറന്നു പിടിച്ചു. 20 പന്തില്‍ 38 റണ്‍സടിച്ച നിതീഷ് മൂന്ന് ഫോറും രണ്ട് സിക്സും പറത്തി. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റൻ പാറ്റ് കമിന്‍സിനെ(1) സുഷാന്ത് മിശ്ര ബൗണ്ടറിയില്‍ ആര്‍ച്ചറുടെ സുരക്ഷിക കരങ്ങളിലെത്തിച്ചു. ഇതോടെ അവസാന പ്രതീക്ഷയും നഷ്ടമായ ഹൈദരാബാദിന് സലീല്‍ അറോറയുടെ(35)യും ശിവാംഗ് കുമാറിന്‍റെയും(24 പന്തില്‍ 27) പോരാട്ടം തോല്‍വിഭാരം കുറച്ചു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 42 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ നാന്ദ്രെ ബര്‍ഗറും യാഷ് രാജ് പുഞ്ചയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്കോറുയര്‍ത്തിയത്. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍.
ധ്രുവ് ജുറെല്‍ 21 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29ഉം ക്യാപ്റ്റൻ റിയാന്‍ പരാഗ് 12 പന്തില്‍ 26 റണ്‍സുമെടുത്തു. 15 ഓവറിനുശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് അവസാന അഞ്ചോവറില്‍ 36 റണ്‍സ് മാത്രമാണ് നേടാനായത്. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 54 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് നാലോവറില്‍ 64 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
