ന്യൂസിലന്‍ഡിനെതിരെ നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിയാവും ഇന്ത്യ ഇന്നിറങ്ങുക എന്ന് ഉറപ്പായി
ദുബായ്: ഇന്ത്യ-ന്യൂസിലന്‍ഡ് ചാമ്പ്യൻസ് ട്രോഫി ഫൈനലിനായി ദുബായില്‍ ഒരുക്കിയിരിക്കുന്നത് സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചെന്ന് പ്രാഥമിക വിലയിരുത്തല്‍. നിറയെ വിള്ളലുകളുള്ള പിച്ചില്‍ സ്പിന്നര്‍മാരായിരിക്കും മത്സരഗതി തീരുമാനിക്കുക എന്നാണ് സൂചന. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ സെന്‍റര്‍ വിക്കറ്റിലാണ് ഇന്നത്തെ കിരീടപ്പോരാട്ടവും നടക്കുന്നത്. രണ്ടാഴ്ചയായി ഉപയോഗിക്കാതിരുന്ന പിച്ചിലെ വിള്ളലുകള്‍ കൂടുതല്‍ വലുതായത് സ്പിന്നര്‍മാര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.
ഇതോടെ ന്യൂസിലന്‍ഡിനെതിരെ നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിയാവും ഇന്ത്യ ഇന്നിറങ്ങുക എന്ന് ഉറപ്പായി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തി തന്നെയാകും ഇന്നും ഇന്ത്യയുടെ വജ്രായുധം. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് വിക്കറ്റെടുത്ത വരുണ്‍ ടൂര്‍ണമെന്‍റില്‍ ഇതുവരെ രണ്ട് കളികളില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസിൽ തോല്‍ക്കണമെന്ന് അശ്വിന്‍; അത് പറയാനൊരു കാരണമുണ്ട്
വരുണ്‍ മാത്രമല്ല ഇന്ത്യന്‍ സ്പിന്നര്‍മാരെല്ലാം ചാംപ്യന്‍സ് ഫിയില്‍ അപകടകാരികളാണ്. 4 മത്സരങ്ങളില്‍ നിന്ന് ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയത് 21 വിക്കറ്റാണ്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും അടക്കം നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാല്‍ മുഹമ്മദ് ഷമിക്കൊപ്പ ഹാര്‍ദ്ദിക് പാണ്ഡ്യയാവും ന്യൂബോള്‍ എറിയാനെത്തുക.
ഇതേ പിച്ചില്‍ പാകിസ്ഥാനെതിരെ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവായിരുന്നു അന്ന് ഇന്ത്യക്കായി തിളങ്ങിയത്. അക്സറും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ന്യൂസിലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നറെയാവും ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത്. മൈക്കല്‍ ബ്രേസ്‌വെല്ലും രച്ചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫലിപ്സവും സാന്‍റ്നറെ സഹായിക്കാനുണ്ടാകും സ്പിന്‍ പിച്ചില്‍ ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യതയെന്നാണ് കരുതുന്നത്.
