അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: രണ്ടാം ജയം തേടി ഇന്ത്യ
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 90 റൺസിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ
ബ്ലൂംഫൗണ്ടെയിൻ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിൽ തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ജപ്പാനാണ് എതിരാളികള്‍. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് കളി തുടങ്ങും. ഗ്രൂപ്പില്‍ ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍.
അയല്‍ക്കാരെ തകര്‍ത്ത് തുടങ്ങിയ ഇന്ത്യ
ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 297 റണ്‍സെടുത്തു. യഷസ്വി ജെയ്‌സ്വാള്‍ (59), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (56), ദ്രുവ് ജുറല്‍ (52*) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 45.2 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ആകാശ് സിംഗ്, സിദ്ധേഷ് വീര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യന്‍ സ്‌ക്വാഡ്
യഷസ്വി ജെയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ്(ക്യാപ്റ്റന്‍), ദ്രുവ് ജുറല്‍(വിക്കറ്റ് കീപ്പര്‍), സിദ്ധേഷ് വീര്‍, ഷുബാംഗ് ഹെഗ്‌ഡേ, സുശാന്ത് മിശ്ര, രവി ബിഷ്‌ണോയ്, അകാശ് സിംഗ്, കാര്‍ത്തിക് ത്യാഗി, വിദ്യാധര്‍ പാട്ടീല്‍, ഷാഷ്‌വത്ത് റാവത്ത്, അതര്‍വ അന്‍കോലേക്കര്‍, കുമാര്‍ കുശാഗ്ര