38 പന്തില്‍ 53* റണ്‍സുമായി ജെമീമ റോഡ്രിഗസും 20 പന്തില്‍ 31* നേടി റിച്ച ഘോഷും ടീമിനെ ത്രില്ലര്‍ ജയത്തിലെത്തിച്ചു

കേപ്‌ടൗണ്‍: ആവേശം ആളിയ വനിതാ ട്വന്‍റി 20 ലോകകപ്പ് മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം. പാകിസ്ഥാന്‍ വനിതകള്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ജെമീമ റോഡ്രിഗസിന്‍റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ വിജയം. ഓപ്പണര്‍ ഷെഫാലി വര്‍മ്മ 25 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 38 പന്തില്‍ 53* റണ്‍സുമായി ജെമീമ റോഡ്രിഗസും 20 പന്തില്‍ 31* നേടി റിച്ച ഘോഷും ടീമിനെ ത്രില്ലര്‍ ജയത്തിലെത്തിച്ചു. 19-ാം ഓവറില്‍ മൂന്ന് ബൗണ്ടറികളോടെയാണ് ജമീമ മത്സരം ഫിനിഷ് ചെയ്‌തത്. ജമീമ-റിച്ച സഖ്യം 31 പന്തില്‍ 50 തികച്ചത് നിര്‍ണായകമായി. 

ജെമീമ ദ ഫിനിഷര്‍

മറുപടി ബാറ്റിംഗില്‍ മോശമല്ലാത്ത തുടക്കമാണ് ഇന്ത്യ നേടിയത്. സ്ഥിരം ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്‌മൃതി മന്ഥാന പരിക്ക് കാരണം കളിക്കാത്തതിനാല്‍ യാഷ്‌തിക ഭാട്യയാണ് ഷെഫാലി വര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. 20 പന്തില്‍ 17 റണ്‍സെടുത്ത യാഷ്‌‌തികയെ ഇന്ത്യക്ക് നഷ്‌ടമാവുമ്പോള്‍ 5.3 ഓവറില്‍ സ്കോര്‍ 38. സാദിയ ഇക്‌ബാലിനായിരുന്നു വിക്കറ്റ്. ജെമീമാ റോഡ്രിഗസിനൊപ്പം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഷെഫാലി വര്‍മ്മ ഇന്ത്യന്‍ വനിതകളെ അനായാസം 50 കടത്തി. എന്നാല്‍ ലോംഗ് ഓഫില്‍ സിദ്രാ അമീന്‍റെ വണ്ടര്‍ ക്യാച്ച് ഷെഫാലിക്ക് മടക്ക ടിക്കറ്റ് നല്‍കി. 10-ാം ഓവറിലെ ആദ്യ പന്തില്‍ നഷ്ര സന്ധു പുറത്താക്കുമ്പോള്‍ ഷെഫാലി 25 പന്തില്‍ നാല് ബൗണ്ടറികളോടെ 33 റണ്‍സ് നേടിയിരുന്നു. 

പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനേയും സന്ധു പറഞ്ഞയച്ചു. 16 പന്തില്‍ 12 റണ്‍സ് മാത്രമാണ് ഹര്‍മന് നേടാനായത്. എന്നാല്‍ ജെമീമ റോഡ്രിഗഡ് ബൗണ്ടറികളോടെ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ പട ആത്മവിശ്വാസം വീണ്ടെടുത്തു. ജെമീമയ്ക്കൊപ്പം ഫോറുകളുമായി റിച്ച ഘോഷും കളംനിറഞ്ഞതോടെ ഇന്ത്യന്‍ വനിതകള്‍ അനായാസ ജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. 

വിറപ്പിച്ച് ഇന്ത്യ, പിന്നെ നിയന്ത്രണം പോയി...

നേരത്തെ ക്യാപ്റ്റന്‍ ബിസ്‌മ മറൂഫിന്‍റെ അര്‍ധസെഞ്ചുറിയും ആയിഷ നസീമിന്‍റെ വെടിക്കെട്ടും പാകിസ്ഥാന് 20 ഓവറില്‍ നാല് വിക്കറ്റിന് 149 റണ്‍സ് സമ്മാനിക്കുകയായിരുന്നു. ബിസ്‌മ 55 പന്തില്‍ 68* ഉം, ആയിഷ 25 പന്തില്‍ 43* ഉം റണ്‍സെടുത്തു. ഇന്ത്യക്കായി രാധാ യാദവ് രണ്ടും ദീപ്‌തി ശര്‍മ്മയും പൂജ വസ്‌ത്രക്കറും ഓരോ വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വനിതകള്‍ക്ക് ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ജാവെറിയ ഖാനെ നഷ്‌ടമായി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ദീപ്‌തി ശര്‍മ്മ ഷോര്‍ട് ഫൈനില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. എങ്കിലും ഒരറ്റത്ത് ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് സ്കോര്‍ കണ്ടെത്തിയതോടെ പാകിസ്ഥാന്‍ പവര്‍പ്ലേയില്‍ 39-1 എന്ന സ്‌കോറിലെത്തി. പാകിസ്ഥാനെ കരകയറ്റാനുള്ള ബിസ്‌മ-മുനീബ ശ്രമം പവര്‍പ്ലേ കഴിഞ്ഞ് തൊട്ടടുത്ത ഓവറില്‍ രാധാ യാദവ് അവസാനിപ്പിച്ചു. 14 പന്തില്‍ 12 റണ്‍സെടുത്ത മുനീബ അലിയെ ക്രീസ് വിട്ടിറങ്ങിയതിന് റിച്ച ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു. 

ബിസ്‌മയ്ക്ക് ഫിഫ്റ്റി, ആയിഷ വെടിക്കെട്ട്

ഒരോവറിന്‍റെ ഇടവേളയില്‍ പാകിസ്ഥാന് മൂന്നാം പ്രഹരവും കിട്ടി. 2 പന്തില്‍ അക്കൗണ്ട് തുറക്കും മുന്നേ സൂപ്പര്‍ താരം നിദാ ധറിനെ പൂജ വസ്‌ത്രക്കര്‍ തകര്‍പ്പന്‍ ബൗണ്‍സറില്‍ പുറത്താക്കി. ധര്‍ പുള്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷ് സുരക്ഷിതമായി പന്ത് പിടികൂടി അപ്പീല്‍ ചെയ്‌തു. റിവ്യൂ എടുത്ത ഹര്‍മന്‍പ്രീത് കൗറിന്‍റെ തീരുമാനം വിജയിക്കുകയായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പാക് വനിതകളുടെ സ്കോര്‍ മൂന്ന് വിക്കറ്റിന് 58 റണ്‍സ്. 13-ാം ഓവറിലെ ആദ്യ പന്തില്‍ സിദ്രാ അമീനെ(14 പന്തില്‍ 12) രാധാ യാദവ് റിച്ചയുടെ കൈകളിലെത്തിച്ചതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. അപ്പോഴും ഒരറ്റത്ത് കാലുറപ്പിച്ച ബിസ്‌മ മറൂഫ് 45 പന്തില്‍ അമ്പത് തികച്ചപ്പോള്‍ സഹതാരം ആയിഷ നസീം വെടിക്കെട്ട് മോഡിലായിരുന്നു. ഇരുവരും കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചു.

പ്രഥമ ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗ്: കിരീടം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിന്