100 ടെസ്റ്റുകളില്‍ 19 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറികളും ഉള്‍പ്പടെ 7052 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം
ഇന്‍ഡോർ: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതിലാണ് ചേതേശ്വർ പൂജാര. രാഹുല്‍ ദ്രാവിഡിന് ശേഷം മൂന്നാം നമ്പറില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റർ. ഇതിനകം 100 ടെസ്റ്റുകള്‍ പൂർത്തിയാക്കിയ പൂജാരയ്ക്ക് മുപ്പത്തിയഞ്ച് വയസായിക്കഴിഞ്ഞു. ഇതോടെ ഭാവിയില്‍ ആരാവും പൂജാരയുടെ പിന്‍ഗാമി എന്ന ചർച്ചകള്‍ സജീവമാണ്. ശ്രേയസ് അയ്യരാവും ഇന്ത്യന്‍ ടീമില്‍ ചേതേശ്വർ പൂജാരയുടെ പിന്‍ഗാമി എന്നാണ് മുന്‍ ഓപ്പണർ വസീം ജാഫർ പറയുന്നത്.
'ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രേയസ് അയർക്ക് ചേതേശ്വർ പൂജാരയുടെ പിന്‍ഗാമിയാവാന്‍ കഴിയും. രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മൂന്നാം നമ്പറില്‍ അയ്യർ കളിച്ചിട്ടുണ്ട്. മൂന്നാം നമ്പറില്‍ ആക്രമിച്ച് കളിച്ച് റണ്‍സ് കണ്ടെത്താന്‍ ശ്രേയസിനാവും. പൂജാര മൂന്നാം നമ്പറില്‍ മികച്ച താരമാണ്. ശ്രേയസും മൂന്നാം നമ്പർ ബാറ്റിംഗ് ആസ്വദിക്കാന്‍ കഴിയുന്നയാളാണ്. പൂജാരയ്ക്ക് ശേഷം ആ സ്ഥാനത്തിന് ഉചിതനായ പകരക്കാരനാവാന്‍ ശ്രേയസ് അയ്യർക്കാകും' എന്നും വസീം ജാഫർ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതിലാണെങ്കിലും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ പതിവ് താളത്തിലേക്ക് ഉയരാന്‍ ചേതേശ്വർ പൂജാരയ്ക്കായിട്ടില്ല. 7, 0, 31* എന്നിങ്ങനെയയാണ് ആദ്യ രണ്ട് ടെസ്റ്റുകളിലെ സ്കോർ.
ഓസീസിനെതിരായ ദില്ലി ടെസ്റ്റോടെയാണ് കരിയറില്‍ പൂജാര 100 ടെസ്റ്റുകള്‍ പൂർത്തിയാക്കിയത്. 100 ടെസ്റ്റുകളില്‍ 19 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറികളും ഉള്‍പ്പടെ 7052 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. 34 അർധ ശതകങ്ങളും പൂജാരയുടെ പേരിലുണ്ട്. ബാറ്റിംഗ് ശരാശരി 44.08 എങ്കില്‍ ഉയർന്ന സ്കോർ 206. ഇരുപത്തിയെട്ടുകാരനായ ശ്രേയസ് അയ്യർ ഇതുവരെ എട്ട് ടെസ്റ്റുകളാണ് ടീം ഇന്ത്യക്കായി കളിച്ചത്. 14 ഇന്നിംഗ്സുകളില്‍ 49.23 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റികളും സഹിതം 640 റണ്‍സ് സ്വന്തമാക്കി. 105 ആണ് ഉയർന്ന സ്കോർ.
'ക്യാപ്റ്റന്‍ സ്‍മിത്ത്' കൂടുതല്‍ അപകടകാരി, റണ്ണൊഴുക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി
