ലഞ്ചിന് മുമ്പ് ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടിയ ഇന്ത്യക്കെതിരെ ലഞ്ചിനുശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ചെറുത്തുനില്‍ക്കുന്നതാണ് കണ്ടത്. സ്പിന്നര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും സ്കോറിംഗ് പതുക്കെയാണെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിന്നു.

അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച സ്കോറിലേക്ക്. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന നിലയിലാണ്. 65 റണ്‍സോടെ ഉസ്മാന്‍ ഖവാജയും 38 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ക്രീസില്‍. ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. അശ്വിനും ഷമിക്കുമാണ് വിക്കറ്റ്.

ഓസീസ് പ്രതിരോധം ഭേദിക്കാനാവാതെ ഇന്ത്യ

ലഞ്ചിന് മുമ്പ് ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടിയ ഇന്ത്യക്കെതിരെ ലഞ്ചിനുശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ചെറുത്തുനില്‍ക്കുന്നതാണ് കണ്ടത്. സ്പിന്നര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും സ്കോറിംഗ് പതുക്കെയാണെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 129 പന്തില്‍ നിന്നാണ് സ്മിത്ത് 38 റണ്‍സടിച്ചതെങ്കില്‍ 180 പന്തില്‍ നിന്നാണ് ഖവാജ 65 റണ്‍സെടുത്തത്. 10 ബൗണ്ടറികള്‍ അടങ്ങുന്നതാണ് ഖവാജയുടെ ഇന്നിംഗ്സ്.

Scroll to load tweet…

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 61 റണ്‍സടിച്ചു. വ്യക്തിഗത സ്കോര്‍ ഏഴില്‍ നില്‍ക്കെ ഉമേഷ് യാദവിന്‍റെ പന്തില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് കൈവിട്ടിരുന്നു. നിലയുറപ്പിച്ചെന്ന് കരുതിയ ഹെഡിനെ വീഴ്ത്തി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

രോഹിത് ഷമിയെ വിളിച്ചു, രണ്ടാം പന്തില്‍ വിക്കറ്റും സമ്മാനിച്ചു! ക്യാപ്റ്റന്‍സിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

വണ്‍ ഡൗണായി ക്രീസിലെത്തിയ ലാബുഷെയ്ന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിക്കാനുള്ള രോഹിതിന്‍റെ തീരുമാനം ഫലം കണ്ടു. 20 പന്ത് നേരിട്ട് മൂന്ന് റണ്ണെടുത്ത ലബുഷെയ്നിനെ ഷമി ബൗള്‍ഡാക്കി. 11 റണ്‍സിന്‍റെ ഇടവേളയില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

Scroll to load tweet…

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയപ്പോള്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഇന്‍ഡോര്‍ ടെസ്റ്റ് ജയിച്ച ടീമില്‍ ഓസീസ് മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലുകള്‍ തുറക്കൂ.