ഇംഗ്ലണ്ടില്‍ വേനല്‍ കാലത്തിന്‍റെ തുടക്കമാണ് ജൂണ്‍ മാസം എങ്കിലും 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പകല്‍ താപനില
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഏഴാം തിയതി മുതല്‍ ഓവലില്‍ ആരംഭിക്കുകയാണ്. ഇന്ത്യയും ഓസ്ട്രേലിയയുമാണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ പോരാട്ടവേദിയില്‍ ഏറ്റുമുട്ടുന്നത്. നിലവിലെ ഫൈനലിസ്റ്റുകള്‍ കൂടിയായ ഇന്ത്യ ആദ്യമായി കപ്പുയര്‍ത്താം എന്ന പ്രതീക്ഷയിലാണ്. ഐസിസി ട്രോഫിക്കായുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയും ടീം ഇന്ത്യ ലക്ഷ്യമിടുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥ വലിയ സ്വാധീനം ചൊലുത്തും എന്നതിനാല്‍ ഓവലില്‍ എന്താകും മഴ സാധ്യത എന്ന ആകാംക്ഷയും ആശങ്കയും ആരാധകര്‍ക്കുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കാലാവസ്ഥ വലിയ സ്വാധീനം സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം.
ഇംഗ്ലണ്ടില്‍ വേനല്‍ കാലത്തിന്‍റെ തുടക്കമാണ് ജൂണ്‍ മാസം എങ്കിലും 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പകല്‍ താപനില. പിച്ച് വരണ്ടതാവാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കാനിടയുണ്ട്. ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും ഓവലിലെ കാലാവസ്ഥ. പത്താം തിയതി ശനിയാഴ്‌ച ഇവിടെ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ നേരിയ കാറ്റിനുള്ള സാധ്യത അഞ്ച് ദിവസങ്ങളിലാകെ പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ സ്വിങ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കാനിടയുണ്ട്. ഇതിനാല്‍ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം ഷര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. ഓസീസ് നിരയില്‍ നായകന്‍ കൂടിയായ പേസര്‍ പാറ്റ് കമ്മിന്‍സിന് സന്തോഷം നല്‍കുന്ന കാലാവസ്ഥാ പ്രവചനം കൂടിയാണിത്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍
യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
