സഞ്ജു സാംസണെ പോലുള്ള താരങ്ങളെ പുറത്തിരുത്തിയാണ് റിഷഭിനെ ഇന്ത്യ ഏകദിനത്തിലും ട്വന്‍റി 20കളിലും കളിപ്പിക്കുന്നത് എന്ന് വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു

ചിറ്റഗോങ്: പരിമിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ഫോം പല തവണ വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. പന്തിന്‍റെ അലക്ഷ്യമായ ഷോട്ടുകളും സ്ട്രൈക്ക് റേറ്റിലും ശരാശരിയും ഉള്ള ഇടിവുമാണ് വിമര്‍ശകര്‍ പലരും ആയുധമാക്കുന്നത്. സഞ്ജു സാംസണെ പോലുള്ള താരങ്ങളെ പുറത്തിരുത്തിയാണ് റിഷഭിനെ ഇന്ത്യ ഏകദിനത്തിലും ട്വന്‍റി 20കളിലും കളിപ്പിക്കുന്നത് എന്ന് വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതേ വിമര്‍ശനം ശരിവെക്കുകയാണ് ഇന്ത്യന്‍ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍. എന്നാല്‍ റിഷഭിന്‍റെ തിരിച്ചുവരവ് ജാഫര്‍ പ്രതീക്ഷിക്കുന്നു. 

'ഏകദിനത്തിലും ടി20 ക്രിക്കറ്റിലും റിഷഭ് പന്ത് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം അദേഹത്തിന്‍റെ മനസ് ഒന്ന് റിഫ്രഷ് ആയിട്ടുണ്ടെന്ന് തോന്നുന്നു. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തില്‍ വിരാട് കോലിയില്‍ നിന്ന് വന്‍ സ്കോര്‍ പ്രതീക്ഷിക്കുന്നു. കാരണം ബാറ്റിംഗിന് അനുകൂലമാണ് പിച്ച്. മാത്രമല്ല, കോലി മികച്ച ഫോമിലുമാണ്. ഈ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനാണ്. വരുന്ന ആറ് ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ചിലും ജയിക്കേണ്ടതുണ്ട്. ബംഗ്ലാദേശിലെ രണ്ട് ടെസ്റ്റിലും ജയിച്ചേ മതിയാകൂ. കാരണം ഓസ്ട്രേലിയന്‍ ടീമിനെതിരെ 4-0ന് ജയിക്കുക എളുപ്പമല്ല. വൈറ്റ് വാഷ് ചെയ്യപ്പെടാന്‍ ഓസീസ് ടീം അനുവദിക്കില്ല. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ പാകിസ്ഥാനെതിരെ അവര്‍ വിജയിച്ചു. അതിനാല്‍ ഇന്ത്യക്കും ശക്തമായ മത്സരം ഓസീസ് നല്‍കും' എന്നും വസീം ജാഫര്‍ പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദശിനും ഓസ്ട്രേലിയക്കും എതിരായ അടുത്ത ആറ് ടെസ്റ്റുകളില്‍ അഞ്ചില്‍ എങ്കിലും ഇന്ത്യക്ക് ജയിക്കണം. ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര നാളെ ആരംഭിക്കും. ഫെബ്രുവരിയിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുക. നാഗ്‌പൂര്‍, ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് ഈ മത്സരങ്ങളെല്ലാം. അഹമ്മദാബാദ് ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാകാന്‍ സാധ്യതയുണ്ട്. 

വീണ്ടും പരിക്ക്; ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് അടുത്ത തലവേദന