അതായത് തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞു

പൂനെ: അടുത്ത കാലത്ത് ടീം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഇടംകൈയന്‍ പേസര്‍ എന്നാണ് അര്‍ഷ്‌ദീപ് സിംഗിനുള്ള വിശേഷണം. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്‍റി 20യില്‍ അഞ്ച് നോബോളുകള്‍ എറിഞ്ഞ് അര്‍ഷ് കുപ്രസിദ്ധി നേടി. ഇതോടെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ഷ്‌ദീപ് നേരിട്ടത്. തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞതോടെ വിമര്‍ശനം കടുത്തു. രൂക്ഷമായ ട്രോള്‍ വിമര്‍ശനമാണ് താരത്തിന് നേരേയുണ്ടായത്. 

മുംബൈയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന അര്‍ഷ്‌ദീപ് സിംഗ് പൂനെയിലെ രണ്ടാം ടി20യിലാണ് മടങ്ങിയെത്തിയത്. എന്നാല്‍ മടങ്ങിവരവ് എന്നും മറക്കാനാഗ്രഹിക്കുന്ന തരത്തിലായിപ്പോയി. പന്തില്‍മേല്‍ ഒട്ടും നിയന്ത്രണം ഇല്ലാത്ത താരത്തെയാണ് പൂനെയില്‍ കണ്ടത്. ലങ്കന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍, അതായത് തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞു. 19 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്‌തു. രാജ്യാന്തര ട്വന്‍റി 20യില്‍ ഹാട്രിക് നോബോളുകള്‍ എറിയുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണക്കേട് ഇതോടെ അര്‍ഷിന്‍റെ പേരിനൊപ്പമായി. ടീം ഇന്ത്യയുടെ രാജ്യാന്തര ടി20 ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞതിന്‍റെ മോശം റെക്കോര്‍ഡും അര്‍ഷിന് നേടേണ്ടിവന്നു. കരിയറിലാകെ ഇതുവരെ 14 നോബോളുകളാണ് രാജ്യാന്തര ടി20യില്‍ അര്‍ഷിന്‍റെ ഇടംകൈയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അക്‌സര്‍ പട്ടേല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂനെ ട്വന്‍റി 20യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 16 റൺസിന്‍റെ തോൽവി നേരിട്ടു. ലങ്കയുടെ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ഒരു റണ്ണുമായി ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി. നേരത്തെ ഉമ്രാന്‍ മാലിക്ക് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്‌ത്തിയിട്ടും ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റിന് 206 റണ്‍സെടുത്തു. മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ അര്‍ഷ്‌ദീപ് സിംഗ് 37 റണ്‍സ് വഴങ്ങി. 

ഹാട്രിക് നോബോള്‍, ആകെ അഞ്ച് എണ്ണം; നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് മൂക്കുംകുത്തി വീണ് അര്‍ഷ്‌ദീപ്