19 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ 1976ല്‍ നാഴികക്കല്ല് പിന്നിട്ട പാക് താരം ജാവേദ് മിയാന്‍ദാദാണ് പട്ടികയില്‍ തലപ്പത്ത്

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്കായി 150 റണ്‍സ് പൂർത്തിയാക്കി യുവ ഓപ്പണർ യശസ്വി ജയ്സ്വാള്‍. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150+ സ്കോർ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ അഞ്ചാമനായും ജയ്സ്വാള്‍ മാറി. ഇന്ത്യന്‍ താരങ്ങളാരും പട്ടികയില്‍ ജയ്സ്വാളിന് മുന്നിലില്ല. 21 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാളിന്‍റെ 150. 19 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ 1976ല്‍ നാഴികക്കല്ല് പിന്നിട്ട പാക് താരം ജാവേദ് മിയാന്‍ദാദാണ് പട്ടികയില്‍ തലപ്പത്ത്. 

ഡൊമിനിക്ക ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ് മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങിയത്. 350 പന്തില്‍ 143* റണ്‍സുമായി യശസ്വി ജയ്‌സ്വാളും 96 ബോളില്‍ 36* റണ്‍സോടെ വിരാട് കോലിയുമായിരുന്നു ക്രീസില്‍. കളി തുടങ്ങിയ ഉടന്‍ ജയ്സ്വാള്‍ 150 പൂർത്തിയാക്കി. ഒടുവില്‍ റിപ്പോർട്ട് ലഭിക്കുമ്പോള്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ 122 ഓവറില്‍ 336/2 എന്ന നിലയിലാണ് ഇന്ത്യ. ജയ്സ്വാള്‍ 157* ഉം, കോലി 46* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. എട്ട് വിക്കറ്റ് കയ്യിലിരിക്കേ ഇന്ത്യക്ക് ഇതിനകം 186 റണ്‍സിന്‍റെ ലീഡായി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(103), ശുഭ്മാന്‍ ഗില്‍(6) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായിരുന്നു. രോഹിത്തിന്‍റെ പത്താം ടെസ്റ്റ് സെഞ്ചുറിയാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ 215 പന്തിലായിരുന്നു 21കാരനായ യശസ്വി ജയ്സ്വാളിന്‍റെ 100. 

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 64.3 ഓവറില്‍ 150 റണ്‍സില്‍ പുറത്താവുകയായിരുന്നു. മറ്റൊരു സ്പിന്നർ രവീന്ദ്ര ജഡേജ 14 ഓവറില്‍ 26 റണ്ണിന് മൂന്നും പേസർമാരായ മുഹമ്മദ് സിറാജ് 12 ഓവറില്‍ 25 റണ്ണിനും ഷർദുല്‍ താക്കൂർ 7 ഓവറില്‍ 15 റണ്ണിനും ഓരോ വിക്കറ്റും നേടി. വിന്‍ഡീസ് ബാറ്റർമാരില്‍ അരങ്ങേറ്റം മത്സരം കളിക്കുന്ന ഇരുപത്തിനാലുകാരന്‍ എലിക് എഥാന്‍സേയാണ്(99 പന്തില്‍ 47) ടോപ് സ്കോറർ. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 20 ഉം, ടാഗ്നരെയ്ന്‍ ചന്ദർപോള്‍ 12 ഉം, റെയ്മന്‍ റീഫർ 2 ഉം, ജെർമെയ്‍ന്‍ ബ്ലാക്ക്‍വുഡ് 14 ഉം, ജോഷ്വ ഡിസില്‍വ 2 ഉം, ജേസന്‍ ഹോള്‍ഡർ 18 ഉം, അല്‍സാരി ജോസഫ് 4 ഉം, കെമാർ റോച്ച് 1 ഉം, ജോമെല്‍ വാരിക്കന്‍ 1 ഉം, റകീം കോണ്‍വാള്‍ 19* ഉം റണ്‍സെടുത്തു. 

Read more: നൂറഴക്; അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍