കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതും തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വേദികള്‍ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. 

മുംബൈ: അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട20 പരമ്പരകളുടെ(IND vs WI) വേദികള്‍ വെട്ടിക്കുറക്കുന്നകാര്യം ബിസിസിഐ(BCCI) പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ വേദികള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ഫെബ്രുവരി ഒമ്പതിന് ജയ്പൂര്‍, 12ന് കൊല്‍ക്കത്ത എന്നീ വേദികളിലാണ് ഏകദിനങ്ങള്‍ നടക്കേണ്ടത്. ടി20 പരമ്പരയിലെ മത്സരങ്ങള്‍ ഫെബ്രുവരി 15ന് കട്ടക്ക്, ഫെബ്രുവരി 18ന് വിശാഖപട്ടണം, ഫെബ്രുവരി 20ന് തിരുവനന്തപുരം എന്നിവിടങ്ങളിലും നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

വേദികള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചാല്‍ അവസാന ടി20 മത്സരം നടക്കേണ്ട തിരുവനന്തപുരത്തിന്(Green Field Stadium, Thiruvananthapuram) വേദി നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതും തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വേദികള്‍ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

വരും ദിവസങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയിരുത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. എന്തായാലും കൂടുതല്‍ വേദികളിലേക്കുള്ള യാത്ര ഒഴിവാക്കാനായി പരമാവധി മൂന്ന് വേദികളില്‍ മത്സരം നടത്താനായാരിക്കും ബിസിസിഐ തീരുമാനിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം മൂന്ന് ദിവസം ഐസോലേഷനില്‍ കഴിഞ്ഞശേഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷനമാകും പരിശീലനത്തിന് ഇറങ്ങുക.