രോഹിത് ശര്‍മയാണ് (Rohit Sharma) ടീമിന്റെ ക്യാപ്റ്റന്‍. സമ്മര്‍ദ്ദമില്ലാതെ കുറച്ചധികം റണ്‍സ് കണ്ടെത്താന്‍ കോലിക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അദ്ദേഹം സെഞ്ചുറി പോലും നേടിയിട്ടില്ലെന്നുള്ളതാണ് വാസ്തവം.

മുംബൈ: നായകസ്ഥാനത്ത് നിന്നിറങ്ങിയ ശേഷം നാട്ടില്‍ ആദ്യ ക്രിക്കറ്റ് പരമ്പരയ്ക്കിറങ്ങുകയാണ് വിരാട് കോലി (Virat Kohli). വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കോലി കളിക്കുക. രോഹിത് ശര്‍മയാണ് (Rohit Sharma) ടീമിന്റെ ക്യാപ്റ്റന്‍. സമ്മര്‍ദ്ദമില്ലാതെ കുറച്ചധികം റണ്‍സ് കണ്ടെത്താന്‍ കോലിക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അദ്ദേഹം സെഞ്ചുറി പോലും നേടിയിട്ടില്ലെന്നുള്ളതാണ് വാസ്തവം. 

മുന്‍ ഇന്ത്യന്‍ താരം റിതീന്ദര്‍ സിംഗ് സോധിയും (Reetinder Singh Sodhi) കോലിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ''ലോകകപ്പ് ഉള്‍പ്പെടെയുള്ള ഒരുപാട് പ്രധാന ടൂര്‍ണമെന്റുകള്‍ ഇന്ത്യക്ക് കളിക്കാനുണ്ട്. കോലി വലിയ സംഭാവനകള്‍ ചെയ്യേണ്ടതുണ്ട്. അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളുകള്‍ക്ക് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുനന്നു. ഇപ്പോള്‍ അങ്ങനെയല്ല. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു.'' സോധി പറഞ്ഞു. 

''ഒരു ചാംപ്യന്‍ പ്ലയര്‍ എപ്പോഴും മത്സരിക്കുന്നത് അവനവനോട് തന്നെയാണ്. കോലിയുടെ റെക്കോര്‍ഡുകള്‍ അദ്ദേഹം തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ എതിര്‍ ടീമുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ.'' സോധി കൂട്ടിചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. 

എന്നാല്‍ കോലി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. രണ്ട് അര്‍ധ സെഞ്ചുറി നേടിയെങ്കിലും അദ്ദേഹത്തിന് അത് വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല. ശിഖര്‍ ധവാന്‍ മാത്രമാണ് കോലിയേക്കാള്‍ റണ്‍സ് കണ്ടെത്തിയ ഏക താരം. ഫെബ്രുവരി ആറിനാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്നത്.