പതിവിന് വിപരീതമായി റിഷഭ് പന്തിനെ (Rishabh Pant) ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. രാഹുലിനെ (KL Rahul) മധ്യനിരയില്‍ കളിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഓപ്പണിംഗ് സഖ്യം മൂന്നാം ഓവറില്‍ തന്നെ പിരിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (5) ആദ്യം മടങ്ങിയത്. കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്.
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ (IND vs WI) രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. മുന്‍നിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയും(Virat Kohli) ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്തും(Rishabh Pant) നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. വിന്‍ഡീസിനായി ഒഡീന്‍ സ്മിത്തും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതമെടുത്തു.
തുടക്കം തകര്‍ച്ചയോടെ
പതിവിന് വിപരീതമായി റിഷഭ് പന്തിനെ (Rishabh Pant) ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. രാഹുലിനെ (KL Rahul) മധ്യനിരയില്‍ കളിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഓപ്പണിംഗ് സഖ്യം മൂന്നാം ഓവറില്‍ തന്നെ പിരിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (5) ആദ്യം മടങ്ങിയത്. കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്.
പരീക്ഷണം പാളി
പന്തിനെ ഓപ്പണറാക്കാനുള്ള തീരുമാനവും പരാജയപ്പെട്ടു. തട്ടിയും മുട്ടിയും താരം അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നു. ആധികാരികതയോടെ കളിച്ച ഷോട്ട് പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. 18 റണ്‍സ് മാത്രമെടുത്ത താരം ഒരു അനാവശ്യ ഷോട്ടില്‍ പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തുവന്ന സ്മിത്തിന്റെ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമം ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ ഒതുങ്ങി.
കോലി വീണ്ടും നിരാശന്‍
അതേ ഓവറില്‍ അവസാന പന്തില്‍ കോലിയും മടങ്ങി. പതിവ്് രീതിയില്‍ തന്നെയായിരുന്നു കോലിയുടെ മടക്കം. സ്മിത്തിന്റെ ഓഫ്സ്റ്റംപിന് പുറത്തുവന്ന് പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. പുറത്താവുന്നതിന് മുമ്പ് മൂന്ന് ബൗണ്ടറികള്‍ കോലി നേടിയിരുന്നു. പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹുല്‍- സൂര്യകുമാര്‍ സഖ്യം കളിച്ചത്.
കരകയറ്റി സൂര്യകുമാറും രാഹുലും
പന്ത്രണ്ടാം ഓവറില്‍ 43-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ 91 റണ്‍സടിച്ച രാഹുല്‍-സൂര്യകുമാര്‍ സഖ്യമാണ് കരകയറ്റിയത്. 48 പന്തില്‍ 49 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന രാഹുല്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. രാഹുല്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 134 റണ്‍സിലെത്തിയിരുന്നു. രാഹുലിനുശേഷം വാഷിംഗ്ടണ്‍ സുന്ദറാണ് ക്രീസിലെത്തിയത്. സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കിയ സുന്ദര്‍ ഇന്ത്യയെ 150 കടത്തി.
70 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ 39-ാം ഓവറില്‍ ഫാബിയന്‍ അലന് മുന്നില്‍ വീണത് ഇന്ത്യക്ക് കനത്ത പ്രഹരമായി. ഈ സമയം ഇന്ത്യന്‍ ടോട്ടല്‍ 177 റണ്‍സിലെത്തിയിരുന്നു. 83 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടക്കം 64 റണ്‍സെടുത്താണ് സൂര്യകകുമാര്‍ മടങ്ങിയത്.
വാലറ്റത്തെ കൂട്ടുപിടിച്ച് ഹൂഡ പൊരുതി
സൂര്യകുമാര്‍ പുറത്തായെങ്കിലും ദീപക് ഹൂഡയുടെയും(25 പന്തില്‍ 29) വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും(24) ചെറുത്തുനില്‍പ്പ് ഇന്ത്യയെ 200 കടത്തി. അവസാന ഓവറുകളില്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഹൂഡ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 237 റണ്‍സിലെത്തിച്ചത്. 10 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്ന യുസ്‌വേന്ദ്ര ചാഹലും ഇൻ്ത്യന്‍ സ്കോറിലേത്ത് നിര്‍ണായക സംഭാവന നല്‍കി. വിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡീന്‍ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ചും അക്കീല്‍ ഹൊസൈനും ഫാബിയന്‍ അലനും ഓരോ വിക്കറ്റെടുത്തു.
ഇരു ടീമിലും ഓരോ മാറ്റം
അഹമ്മദാബാദില്‍ ടോസ് നേടിയ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ന് കളിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനാണ് പുറത്തായത്. ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. വിന്‍ഡീസ് പൊള്ളാര്‍ഡിന് പകരം ഒഡെയ്ന്‍ സ്മിത്തിനെ ടീമിലെത്തിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇന്‍ഡീസ് : ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, അകേയ്ല്‍ ഹൊസീന്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്.
